തിരുവനന്തപുരം ; സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് മരിച്ചത് അടിപിടിക്കിടെയെന്ന് പോലീസ്. പാങ്ങോട് മതിര തുറ്റിക്കൽ സജി വിലാസത്തിൽ സജീവാണ് (35) മരിച്ചത്. മദ്യപിക്കാൻ ഒപ്പമുണ്ടായിരുന്ന സന്തോഷിനെ പൊലീസ് അറസ്റ്റു ചെയ്തു. സുഹൃത്തുക്കൾക്കായി മദ്യസൽക്കാരം നടത്തുന്നതിനിടെയാണ് സജീവ് വീടിന്റെ മൺ തിട്ടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ വീണത് .
സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിനിടെയുള്ള വാക്കു തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്. വാക്കു തർക്കത്തെ തുടർന്ന് ഇരുവരും സുഹൃത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. സംഘർഷത്തിനിടെ സന്തോഷ് സജീവിനെ ഒരു മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പിടിച്ചു തള്ളി. പിന്നീട് സുഹൃത്തുക്കള്‍ വീട്ടിൽനിന്ന് മടങ്ങിപോയി. ഒരു മണിക്കൂറിനുശേഷമാണ് സജീവ് കുഴിയിൽ വീണ കാര്യം ചേട്ടൻ സജിയെ വിളിച്ച് അറിയിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മദ്യസൽക്കാരത്തിനിടെ സന്തോഷ് തന്നെ പിടിച്ചു തള്ളിയെന്ന് സജീവ് ചേട്ടനോട് പറഞ്ഞിരുന്നു. ലോട്ടറി സമ്മാനമായ 52 ലക്ഷംരൂപ സജീവിന്റെ അക്കൗണ്ടിൽ വന്നിരുന്നു. ഈ തുക ഉപയോഗിച്ച് ചിതറയിൽ 50 സെന്റോളം സ്ഥലം വാങ്ങി. കുറച്ചു പണം സഹോദരങ്ങള്‍ക്കു നൽകി
വാക്കു തർക്കത്തിനിടെ ശരീരത്തിൽ മർദനമേറ്റ പാടില്ല. കഴുത്തിലെ എല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
Comments