തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം. നാളെ ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടൽത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും. ആറാട്ട് ഘോഷയാത്ര വൈകിട്ട് 5-നാണ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നത്. രാത്രി തിരിച്ചെത്തുന്നതോടെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനം കുറിക്കും.
സുന്ദര വിലാസം കൊട്ടാരത്തിന് മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഇന്ന് പള്ളി വേട്ട നടക്കും. രാത്രി എട്ടോടെ പടിഞ്ഞാറേ നട വഴി ശ്രീ പത്മനാഭ സ്വാമിയെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണനെയും വാദ്യമേളങ്ങളൊന്നുമില്ലാതെ വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമ വർമ പ്രതീകാത്മകമായി കരിക്കിൽ അമ്പ് എയ്ത് വേട്ട നടത്തിയ ശേഷം വാദ്യഘോഷങ്ങളോടെ വിഗ്രഹങ്ങൾ തിരിച്ച് എഴുന്നള്ളിക്കും.
പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അമ്പലപ്പുഴ സംഘം വേലകളി അവതരിപ്പിച്ചു. ചുവപ്പു തുണി തലയിൽ കെട്ടി, കഴുത്തിൽ പാശിമാല അണിഞ്ഞ് പരിചയും ചുരികക്കോലുമേന്തി കളിക്കാർ ചുവടുവച്ചു. മദ്ദളം, കൊമ്പ്, ഇലത്താളം, വീക്കൻ ചെണ്ട എന്നിവയുടെ താളം വേലകളിക്കാരുടെ ചുവടുകൾ മനോഹരമാക്കി. ശ്രീ ചിത്തിര തിരുനാൾ സ്മാരക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് വേലകളി നടത്തിയത്. രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 1.30 വരെ കിഴക്കേ നടയിൽ വേലകളി സദ്യയും ഉണ്ടായിരുന്നു. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ ദീപം തെളിച്ചയിച്ചതിന് പിന്നാലെ കിഴക്കേനടയിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ചു.
അതേസമയം നാളെ നടക്കുന്ന പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിലെ റൺവേ വൈകിട്ട് 4 മുതൽ രാത്രി 9 വരെ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽ നിന്ന് ലഭിക്കുന്നതാണ്.















