ചെന്നൈ: തെന്നിന്ത്യയുടെപ്രിയ താരദമ്പതികളാണ് നയൻ താരയും വിഘ്നേശ് ശിവനും. കഴിഞ്ഞ ദിവസങ്ങളിൽ മക്കൾക്കായി നേർച്ചകൾ സമർപ്പിക്കാൻ നയൻ താരയും , വിഘ്നേശ് ശിവനും കുംഭകോണത്തെയും , തഞ്ചാവൂരിലെയും ക്ഷേത്രങ്ങളിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് താര ദമ്പതികള്‍ ദര്‍ശനത്തിന് എത്തിയത്. സഹായികളും ഒപ്പമുണ്ടായിരുന്നു.
വെളുത്ത സൽവാർ ധരിച്ച് പരമ്പരാഗത രീതിയിൽ ആയിരുന്നു നയൻതാര ക്ഷേത്രത്തിൽ എത്തിയത്. എന്നാൽ താരത്തെ കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ജനങ്ങളുടെ തിരക്ക്. തിരക്ക് വര്‍ദ്ധിച്ചതോടെ ദര്‍ശനം വളരെ ബുദ്ധിമുട്ടേറിയതായി. ഇതേതുടർന്ന് പലപ്പോഴും നയന്‍താരയ്‌ക്ക് ദേഷ്യം വന്നു. ഒരുഘട്ടത്തില്‍ വിഘ്നേശ് കുറച്ചുസമയം നല്‍കാന്‍ വീഡിയോയും മറ്റും എടുക്കുന്നവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോൾ നയന്‍താരയുടെ ചുമലില്‍ ഒരു യുവതി പിടിച്ചതില്‍ നയന്‍താര ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
അമ്മന്‍ ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇവിടെയും ദര്‍ശനം നടത്തിയാണ് താര ദമ്പതികള്‍ മടങ്ങിയത്. പിന്നീടു റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറിയ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തി. അതോടെ നയന്‍താര വീണ്ടും ദേഷ്യപ്പെട്ടു. ഇവിടുന്ന് അനുവാദം ഇല്ലാതെ വീഡിയോ എടുത്തയാളോട് മുന്നറിയിപ്പു നല്‍കി. ‘വീഡിയോ എടുത്താല്‍ ഫോണ്‍ പിടിച്ച് പൊളിക്കും’ എന്ന് നയന്‍താര പറയുന്ന വീഡിയോയും വൈറലായിട്ടുണ്ട്. അതേ സമയം പലര്‍ക്കും തങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ നയന്‍താരയും വിഘ്നേശും ട്രെയിനില്‍ അനുവാദം നല്‍കിയിരുന്നു. ഇത്തരം സെല്‍ഫികള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
യാത്രയിലുടനീളം ഇരുവർക്കും ചുറ്റും സെൽഫികൾ അഭ്യർത്ഥിച്ച് ആരാധകർ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ അകത്തളത്തിലേക്ക് ഫോണുമായി ജനക്കൂട്ടം കയറാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഇതിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നയൻസും വിഘ്‌നേഷും അവരെ സമാധാനത്തോടെ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുന്നതും കേൾക്കാം. മക്കളുടെ ക്ഷേമത്തിനായി പ്രത്യേക പ്രാർഥനകൾ നടത്താൻ ദമ്പതികൾ ഒന്നിലധികം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട് .
Comments