കുഞ്ഞിനെ കടിച്ച ആയയെ ആറ് മാസം തടവിന് ശിക്ഷിച്ച് കോടതി. 33-കാരിയായ മസിതാ ഖോരിഡാടുരോച്ച്മാ ആണ് കുഞ്ഞിനെ കടിച്ചത്. സിംഗപ്പൂരിലായിരുന്നു സംഭവം.
വീട്ടിലെ ഇരട്ട കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടിയായിരുന്നു മസിതാ എന്ന യുവതി ജോലിക്കെത്തിയത്. ഇതിനിടെ കുഞ്ഞിനെ ഉറക്കാൻ പലയാവർത്തി ശ്രമിച്ചെങ്കിലും ആയ പരാജയപ്പെട്ടു. തുടർന്ന് ദേഷ്യം വന്ന യുവതി ഒരു വയസുള്ള കുഞ്ഞിനെ കടിക്കുകയായിരുന്നു.
ഇന്തോനേഷ്യൻ സ്വദേശിനിയാണ് ശിക്ഷിക്കപ്പെട്ട മസീത. 2021 മുതൽ ഇവർ ജോലി ചെയ്യുന്ന വീട്ടിലെ ഇരട്ട കുട്ടികളിൽ ഒരാളെയാണ് ദേഷ്യം അടക്കാനാകാതെ കടിച്ചത്. കുട്ടികളെ പരിപാലിക്കുകയും മറ്റ് വീട്ടുജോലികൾ നോക്കുകയുമായിരുന്നു മസീതയുടെ ഉത്തരവാദിത്വം.
കുട്ടികളുടെ അമ്മ പുറത്തുപോയ ദിവസം കുഞ്ഞുങ്ങളെ ഉറക്കാൻ മസീത ശ്രമിച്ചു. അരമണിക്കൂറോളം ഇതിനായി സമയം ചിലവഴിച്ചെങ്കിലും കുഞ്ഞ് ഉറങ്ങിയില്ല. ഇതോടെ മറ്റ് ജോലികൾ ചെയ്യാനുള്ള തന്റെ സമയം നഷ്ടപ്പെടുകയാണെന്ന് ആയയ്‌ക്ക് തോന്നി. ദേഷ്യം വന്നതോടെ അവർ കുഞ്ഞിന്റെ കൈത്തണ്ടയിൽ കടിച്ചു.
അമ്മ പുറത്തുപോയി തിരിച്ചുവന്നതോടെ കുഞ്ഞിന്റെ കൈയ്യിലെ അടയാളം ശ്രദ്ധിക്കുകയും ആയയെ ചോദ്യം ചെയ്യുകയുമായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടവർ സമ്മതിച്ചു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു വീട്ടുകാർ.
Comments