ന്യൂഡൽഹി : കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ആന്ധാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി. പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ തുടർന്നാണ് ബിജെപിയിൽ ചേർന്നതെന്നും ജനവിധി അംഗീകരിക്കാനും മാറ്റങ്ങൾ വരുത്താനും കോൺഗ്രസ് നേതൃത്വത്തിന് കഴിവില്ലെന്നും റെഡ്ഡി പറഞ്ഞു. തങ്ങൾ മാത്രമാണ് ശരിയെന്നും ജനങ്ങൾ ഉൾപ്പെടെ മറ്റെല്ലാവരും തെറ്റാണെന്നുമാണ് അവർ വിശ്വസിക്കുന്നതെന്നും റെഡ്ഡി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനങ്ങളെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി തകർച്ച നേരിടുകയാണ്. പഴയ ചൊല്ലിൽ പറയുന്നത് പോലെ “എന്റെ രാജാവ് വളരെ ബുദ്ധിമാനാണ്, അവൻ സ്വന്തമായി ചിന്തിക്കുന്നില്ല, ആരുടെയും ഉപദേശം കേൾക്കുന്നില്ല.”എന്നാണ് കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് റെഡ്ഡി പറഞ്ഞത്. 1984 മുതലുള്ള കോൺഗ്രസിന്റെ തകർച്ചയുമായി ബിജെപിയുടെ ഉയർച്ചയെ താരതമ്യം ചെയ്യ്ത റെഡ്ഡി, മോദിയുൾപ്പെടെയുള്ള ബിജെപി കാര്യകർത്താക്കൾ രാഷ്‌ട്രത്തോടുള്ള പ്രതിബദ്ധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു. ബിജെപിയ്‌ക്ക് കൃത്യമായ ചിന്താശേഷിയുണ്ടെന്നും നിലപാടുകൾക്ക് സ്ഥിരതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധീരമായ തീരുമാനങ്ങൾ എടുക്കുന്നത് സർക്കാരിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം റെഡ്ഡി ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഒരുമാസം മുൻപ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് രാജി സമർപ്പിച്ചിരുന്നു. തുടർന്നാണ് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെഡ്ഡി ബിജെപിയിൽ ചേർന്നത്. റെഡ്ഡി 2010 നവംബർ 11-ന് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് 2014 മാർച്ച് 10-ന് രാജിവച്ചു. തുടർന്ന് 2014-ന് ശേഷം അദ്ദേഹം പാർട്ടി പരിപാടികളിൽ നിന്നും നേതൃത്വത്തിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു.
ആന്ധാപ്രദേശിനെ വിഭജിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തോട് കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന സംഘടന രൂപീകരിക്കുകയും 2014-ലെ ഇലക്ഷനിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ സമ്പൂർണ്ണ പരാജയത്തെ തുടർന്ന് രാഷ്‌ട്രീയത്തിൽ നിന്ന് വർഷങ്ങൾ വിട്ടുനിന്നതിന് പിന്നാലെ 2018-ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. കോൺഗ്രസിൽ തിരിച്ചെത്തിയതിന് ശേഷവും അദ്ദേഹം പാർട്ടിയിൽ നിഷ്‌ക്രിയനായിരുന്നു. 2019-ലെ പൊതു തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നില്ല. കിരൺ കുമാർ റെഡ്ഡിയുടെ പിതാവ് എൻ. അമർനാഥ് റെഡ്ഡി അന്നമയ്യ ജില്ലയിലെ വയൽപാഡു നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിരുന്നു. കിരൺകുമാർ റെഡ്ഡിയും മൂന്ന് തവണ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
Comments