ന്യൂഡൽഹി: അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം ആന്ധപ്രദേശിലെ അനന്തപൂർ ജില്ലയിൽ കണ്ടെത്തി. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ആലനൈറ്റ്, സെറിയേറ്റ്, തോറൈറ്റ്, കോളംബൈറ്റ്, ടാൻഡലൈറ്റ്, ആപറ്റൈറ്റ്, സിർകോൺ, മോണസൈറ്റ്, ഫ്‌ളൂറൈറ്റ് തുടങ്ങി പതിനഞ്ച് മൂലകങ്ങളുടെ വൻശേഖരമാണ് ആന്ധ്രപ്രദേശിൽ സ്ഥിരീകരിച്ചത്.
വിമാനങ്ങളുടെ നിർമ്മാണത്തിലെ പ്രധാന ഘടകമാണ് പ്രസ്തുത മൂലകങ്ങൾ. കൂടാതെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മെഡിക്കൽ ടെക്‌നോളജി, പ്രതിരോധ വ്യവസായം, വാഹന നിർമ്മാണ മേഖലകളിൽ ഇവ ഉപയോഗിക്കുന്നു. നിലവിൽ ഇത്തരം മൂലകങ്ങളുടെ നല്ലൊരു പങ്കും രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്. മൂലകങ്ങളുടെ ഖനനം പൂർണ്ണതോതിൽ ആരംഭിക്കുന്നതൊടെ മറ്റ് രാജ്യങ്ങളൊടുള്ള ആശ്രയത്വം പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ജമ്മു കശ്മീരിൽ ലിഥിയത്തിന്റെ വൻശേഖരം കണ്ടെത്തിയിരുന്നു. 5.9 മില്യൺ ടൺ ലിഥിയത്തിന്റെ ശേഖരമാണ് സ്ഥീരികരിച്ചത്. ഇ-വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ലിഥിയം.
Comments