എറണാകുളം : ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പാറമടയിലെത്തിച്ച് ഭീഷണിപ്പെടുത്തിയാണ് 35,000 രൂപ പ്രതികൾ കവർന്നത്. സംഭവത്തിൽ ആമ്പല്ലൂർ പെരുമ്പിള്ളി സ്വദേശി ആദർശ്, ഐക്കരനാട് മീമ്പാറ കുറിഞ്ഞി സ്വദേശി ബിപിൻ, മുരിയമംഗലം മാമല സ്വദേശി ഫ്രെഡിൻ, ഇപ്പോൾ ചോറ്റാനിക്കര ആശുപത്രിയ്‌ക്ക് സമീപം വാടകയ്‌ക്ക് താമസിയ്‌ക്കുന്ന തിരുവാങ്കുളം സ്വദേശി നിജു ജോർജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു തൃശൂർ എടക്കുളം സ്വദേശി പ്രശാന്ത്. ഇയാളെ അടുത്തുള്ള ശാസ്താമുകളിലുള്ള പാറമടയിൽ കൊണ്ടുപോയി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പഴ്‌സും പണവും എടിഎം കാർഡും വിവിധ തിരിച്ചറിയൽ കാർഡുകളുമടക്കം 35,000 രൂപയോളമാണ് കവർന്നെടുത്തത്.
അറസ്റ്റിലായ പ്രതികൾക്കെതിരെ മുമ്പും നിരവധി പോലീസ് സ്‌റ്റേഷനുകളിലായി സമാന കേസുകളും മയക്കുമരുന്ന് കേസുകളുമുണ്ട്. ആദർശ് കാപ്പാ ശിക്ഷ അനുഭവിച്ച് അടുത്ത കാലത്ത് പുറത്തിറങ്ങിയ ആളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments