ന്യൂഡൽഹി: പാകിസ്താനും ചൈനയും ഉയർത്തിയ എതിർപ്പുകൾക്കിയിലും കശ്മീരിലും അരുണാചലിലും ജി-20 ഗ്രൂപ്പ് യോഗങ്ങൾ നടത്താനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ട്. കശ്മീരിൽ ജി 20 ടൂറിസം ഗ്രൂപ്പ് യോഗം നടത്തുന്നതിനെതിരെ പാകിസ്താൻ പരാതിയുമായി ജി20 അംഗരാജ്യങ്ങളെ സമീപിച്ചിരുന്നു. അരുണാചലിൽ ഗ്രൂപ്പ് യോഗങ്ങൾ നടത്തുന്നതിനെതിരെ ചൈനയും രംഗത്തുവന്നിരുന്നു. എന്നാൽ ഇവയൊന്നും വകവെയ്‌ക്കാതെയാണ് ഇന്ത്യ യോഗങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ തന്നെ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ജി-20 യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് അരുണാചൽ പ്രദേശിലും ജമ്മു കശ്മീരിലും കഴിഞ്ഞ ദിവസം യോഗങ്ങൾ നടന്നു. ചൈനയുടെയും പാകിസ്താന്റെയും പ്രതിഷേധം അവഗണിച്ച് ഇന്ത്യ ശ്രീനഗറിൽ നടക്കുന്ന ജി-20 സമ്മേളനത്തിന് തീയതി നിശ്ചയിക്കുകയും ചെയ്തു.
ടൂറിസത്തെക്കുറിച്ചുള്ള ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാനാണ് പരിപാടിയിലൂടെ ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നത്.
നേരത്തെ അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചിരുന്നു. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് ചൈന പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽപ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി. 2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്യുന്നത്.
എന്നാൽ ചൈനയുടെ ഈ നടപടിയിൽ ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. യാഥാർത്ഥ്യത്തെ ഒരു തരത്തിലും മാറ്റാനാകില്ല എന്നാണ് ഇന്ത്യ പറഞ്ഞത്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും എന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ചൈനയുടെ ഏകപക്ഷീയമായ തീരുമാനത്തെ ഞങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നു എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
Comments