തിരുവനന്തപുരം: പ്രധാനമന്ത്രി ക്രൈസ്തവ ദേവലയം സന്ദർശിച്ചതും ക്രൈസ്തവ പുരോഹിതന്മാർ ബിജെപിയെയും മോദിയേയും അനുകൂലിച്ച് പ്രസ്താവന ഇറക്കിയതും കമ്യൂണിസ്റ്റു പാർട്ടിയേയും കോൺഗ്രസിനെയും അസ്വസ്ഥരാക്കിയിരുന്നു. പിന്നാലെ, ക്രൈസ്തവ പുരോഹിതൻമാർക്കെതിരെ വലിയ തോതിലുള്ള അധിക്ഷേപങ്ങളാണ് ഇരുപാർട്ടികളുടെയും നേതാക്കന്മാർ നടത്തിയത്. മതസൗഹാർദ്ദത്തിനെതിരായ പ്രസ്താവനകളുമായി ജലീൽ അടക്കമുള്ള ഇടതു നേതാക്കളും രംഗത്തു വന്നിരുന്നു. ഇപ്പോൾ, ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ചതിനെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും.
കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളും നല്ല കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ പ്രമുഖമായ ക്രൈസ്തവ ദേവാലയം സന്ദർശിക്കുകയുണ്ടായി. നല്ലകാര്യം, ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ. എന്നാൽ, ഇതിനെ അങ്ങനെ കാണാനാകില്ല. കേരളത്തിൽ സംഘപരിവാർ ആക്രമണം നടക്കാത്തതിന് കാരണം ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ്. സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും. ആർഎസ്എസിന്റേത് കപട മതേതരത്വം ആണ്- എന്നും മുഖ്യമന്ത്രി വാദിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും സന്ദർശനത്തെ ഇരുകയ്യും നീട്ടിയാണ് ക്രൈസ്തവ പുരോഹിതന്മാരും വിശ്വാസികളും സ്വീകരിച്ചത്. ബിജെപിയിൽ പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രിയുടെ സന്ദർശനം മതന്യൂനപക്ഷങ്ങളെ സർക്കാർ ചേർത്തു നിർത്തുന്നു എന്ന സന്ദേശമാണ് നൽകുന്നതെന്നും ക്രൈസ്തവ പുരോഹിതന്മാർ പ്രതികരിച്ചു. ഈസ്റ്റർ ദിനമായ ഇന്നലെ ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി, പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
Comments