പ്ലാസ്റ്റിക്ക് കുപ്പി പെറുക്കി വിറ്റ് അന്നത്തിനുള്ള വക കണ്ടെത്തുന്ന 97 വയസ്സുള്ള അമ്മയെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ വിനോദ് കോവൂർ. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടുള്ള ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് തത്തു എന്ന അമ്മയെ നടൻ കണ്ടുമുട്ടിയത്.
വിനോദ് കോവൂർ പങ്കുവച്ച കുറിപ്പ് വായിക്കാം;
കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോൾ പരിചയപ്പെട്ട മനസിൽ ഇടം നേടിയ ഒരമ്മ. പേര് തത്തു. വയസ് 97. ഈ തൊണ്ണൂറ്റിയേഴാം വയസിലും ജീവിക്കാൻ കഷ്ടപ്പെടുകയാണ് ഈ അമ്മ. ലൊക്കേഷനിൽ നിന്നും കുടിച്ച് കളയുന്ന പ്ലാസ്റ്റിക് ബോട്ടിൽസ് ഒരു ചാക്കിലേക്ക് പെറുക്കി ഇട്ട് താഴ്‌ച്ചയുള്ള സ്ഥലത്ത് നിന്ന് ചാക്കുമായ് ഉയരത്തേക്ക് കയറാൻ ബുദ്ധിമുട്ടുമ്പോഴാണ് ഞാനും മറ്റൊരു സുഹൃത്തും ചേർന്ന് അമ്മയെ പിടിച്ചു കയറ്റി ഇരുത്തിയത്.
കുടിക്കാൻ വെള്ളവും ഭക്ഷണവും കയ്യിൽ കൊടുത്തു വീട്ടിൽ പോയിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു. പ്രായം എത്രയായി എന്ന് ചോദിച്ചപ്പോൾ മൂത്തമോൾക്ക് 78 വയസായി എന്നായിരുന്നു മറുപടി. 97 വയസായ് എന്ന് കേട്ടപ്പോൾ എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ നടക്കുന്നേ വീട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ. എന്തെങ്കിലും കഴിക്കണ്ടേ എന്ന് പറഞ്ഞ് ആ കണ്ണ് നിറയാൻ തുടങ്ങി. ഒമ്പത് മക്കളെ പെറ്റ അമ്മയാണ്. പക്ഷെ, ആരും എന്നെ നോക്കുന്നില്ല ഞാൻ തനിച്ചാണ്. ഇതെല്ലാം പെറുക്കി വിറ്റാൽ എന്തേലും കിട്ടും അതുകൊണ്ടാ ജീവിക്കണേന്ന് പറഞ്ഞപ്പോൾ കേട്ടുനിന്ന ഞങ്ങൾക്കെല്ലാം സങ്കടം തോന്നി.
വിഷു അല്ലേ വരുന്നേ എന്തെങ്കിലും വേണ്ടേ കൈയ്യിൽ അതോണ്ട് നടക്കാണ് പൊന്നു മക്കളേന്ന് പറഞ്ഞു. ഞാൻ കുറച്ച് കാശ് തത്തു അമ്മേടെ കൈയ്യിൽ കൊടുത്തു. യ്യോ മോനേ ഇത് വേണ്ട ഇതൊക്കെ പെറുക്കി വിറ്റാൽ എന്തേലും കിട്ടും എന്ന് പറഞ്ഞ് വാങ്ങിക്കാൻ വിസമ്മതിച്ചു. നിർബന്ധിച്ച് കൈയ്യിൽ കൊടുത്തപ്പോൾ എന്റെ ഇരുകൈകളും പിടിച്ച് നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞ് കൊണ്ടേ ഇരുന്നു. ഞാൻ പെറ്റ എന്റെ കുട്ട്യള് തരാത്തതാ മോൻ തന്നെ ദൈവാനുഗ്രഹം ഉണ്ടാകും എന്ന് പറഞ്ഞ് എഴുന്നേല്ക്കാൻ ശ്രമിച്ചു. എനിക്ക് അമ്മേടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ഞാൻ ആഗ്രഹം പറഞ്ഞു.
കൂട്ടുകാരൻ ഫോട്ടോ എടുത്തു. ഫോട്ടോ എനിക്ക് എങ്ങനെയാ കാണാൻ പറ്റ്വാന്ന് ചോദിച്ചപ്പോൾ മൊബൈലിൽ ഫോട്ടോ കാണിച്ച് കൊടുത്തു. കണ്ണിനു അടുത്തേക്ക് വച്ച് ഫോട്ടോ നോക്കി ചിരിച്ചിട്ട് പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഈ പ്രായത്തിലും തത്തു അമ്മയുടെ കുഞ്ഞി കണ്ണുകൾക്ക് നല്ല കാഴ്‌ച്ചയാണെന്ന് കൂടെ നിന്നവർ പറഞ്ഞു. പിന്നീട് പിടിച്ച് എഴുന്നേല്പ്പ്പിച്ചു. കുറച്ചുനേരം എന്നെ പിടിച്ച് നിന്നു. ഇരുന്നാൽ പിന്നെ എഴുന്നേല്ക്കാൻ വല്യ പ്രയാസാ.
കൊടുത്ത കാശ് മുണ്ടിന്റെ മടിക്കുത്തിൽ വച്ച് ഭക്ഷണത്തിന്റെ കവറുമെടുത്ത് ചാക്കെടുക്കാൻ തുടങ്ങിയപ്പോൾ. എല്ലാം കൂടെ കൊണ്ട് പോകാൻ പറ്റുമോന്ന് ചോദിച്ചു. ന്നാ ചാക്ക് ഇവിടെ ഇരിക്കട്ടെ നാളെ വന്നിട്ട് എടുക്കാന്നും പറഞ്ഞ് തത്തു അമ്മ കൊയ്‌ത്ത് കഴിഞ്ഞ പുഞ്ചപാടത്ത് കൂടെ അമ്മയുടെ ദൂരെയുള്ള വീട് ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നത് ഒരു വല്ലാത്ത കാഴ്‌ച്ചയായിരുന്നു. മറക്കില്ല ഈ അമ്മയെ. കന്മദം സിനിമയിലെ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓർമ്മ വന്നു.















