തിരുവനന്തപുരം: കടവരാന്തയിൽ കിടന്നുറങ്ങിയ സുഹൃത്തിന്റെ തലയിൽ കല്ലെടുത്തിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് ഐസിയുവിലാണ്. ഒളിവിൽ പോയ പ്രതി അക്ബർ ഷായെ കന്റോൺമെന്റ് പൊലീസ് പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഈ മാസം അഞ്ചിന് ജനറല്‍ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. കൃത്യം സംബന്ധിച്ച ദൃശ്യങ്ങൾ തൊട്ടടുത്തുള്ള കടയിൽ നിന്നാണ് കിട്ടിയത്. 11 മണിക്ക് ശേഷം രണ്ടുതവണയായി എത്തിയ പ്രതി അക്ബർ ഷാ ഉറങ്ങിക്കിടക്കുന്നയാളെ ഇഷ്ടികകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി മിനിറ്റുകള്‍ക്കുള്ളില്‍ കൂസലില്ലാതെ നടന്നുപോയി. ഇയാളുടെ തലയ്‌ക്കും കാലിനുമാണ് പരിക്കേറ്റത്. കടയ്‌ക്കാവൂര്‍ സ്വദേശിയായ പ്രതി അക്ബര്‍ഷായെ കന്‍റോണ്‍മെന്‍റ് പോലീസ് പിടികൂടി. സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുത്തു.
പരിക്കേറ്റയാളും പ്രതിയും സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണം. അക്ബര്‍ഷാ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഷഫീഖ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്.
Comments