കണ്ണൂർ: ഗൃഹപ്രവേശനത്തിന് എത്തിയ നാല് വയസുകാരന്റെ രണ്ട് പവൻ സ്വർണമാല കവർന്നപ്രതി അറസ്റ്റിൽ. പെരിങ്ങത്തൂർ കോളോത്ത് രവീഷ് ആണ് അറസ്റ്റിലായത്. ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ പിപി ഷമീലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഗുരുജി മുക്കിനടുത്ത് താമസിക്കുന്ന രവീഷ് ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കുന്നതിന് പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്തുള്ള വീട്ടിൽ എത്തിയതായിരുന്നു. ഓടികളിച്ചു കൊണ്ടിരുന്ന നാല് വയസുകാരനെ ലാളിയ്ക്കാനെന്ന ഭാവത്തിൽ എടുത്ത് രവീഷ് മടിയിലിരുത്തി. പിന്നാലെ കുഞ്ഞിന്റെ കഴുത്തിൽ നിന്ന് തന്ത്രപരമായി മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
കുഞ്ഞിന്റെ മാല നഷ്ടപ്പെട്ടതോടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. ഗൃഹപ്രവേശന ചടങ്ങ് നടന്ന വീടിന് സമീപമുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുതതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി ആവശ്യത്തിനെന്ന വ്യാജേന നാദാപുരത്തെ കടയിൽ വിറ്റ സ്വർണമാല പോലീസ് കണ്ടെടുത്തു. തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Comments