ന്യൂഡൽഹി: ഡോ.ബി.ആർ. അംബേദ്കറുടെ 132-ാം ജന്മദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകമായ അംബേദ്കർ വിദ്യാഭ്യാസ വിദഗ്ദൻ, നിയമ വിദഗ്ധൻ, സാമ്പത്തിക വിദഗ്ധൻ, രാഷ്‌ട്രീയ പ്രവർത്തകൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിൽ അക്ഷീണം പ്രവർത്തിക്കുകയും രാഷ്‌ട്രക്ഷേമത്തിനായി അറിവ് വർദ്ധിപ്പിക്കാനായി പരിശ്രമിക്കുകയും ചെയ്തു’ എന്ന് രാഷ്‌ട്രപതി ട്വീറ്ററിൽ കുറിച്ചു.
വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ കാഴ്‌ച്ചപാടുകൾ എടുത്ത് പറയേണ്ടതാണ്. നിരാലംബരായ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. നിയമവാഴ്‌ച്ചയിലുള്ള അംബേദ്കറുടെ അചഞ്ചലമായ വിശ്വാസവും സാമൂഹികവും സാമ്പത്തികവുമായ സമത്വത്തോടുള്ള പ്രതിബദ്ധതയും ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണ്. ‘ഈ അവസരത്തിൽ, ഡോ. അംബേദ്കറുടെ ആദർശങ്ങളും ജീവിത മൂല്യങ്ങളും സ്വീകരിക്കാനും സമത്വവും സമൃദ്ധവുമായ ഒരു രാഷ്‌ട്രവും സമൂഹവും സൃഷ്ടിക്കുവാനായി മുന്നോട്ട് പോകുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം, രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനാ ശിൽപിയെന്നറിയപ്പെടുന്ന അംബേദ്കർ 1891 ഏപ്രിൽ 14-നാണ് ജനിച്ചത്. സാമൂഹിക വിവേചനത്തിനെതിരെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്ത ഒരു ഇന്ത്യൻ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്‌ട്രീയക്കാരനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു അദ്ദേഹം. 1956-ൽ അദ്ദേഹം അന്തരിച്ചു. മരണാനന്തര ബഹുമതിയായി 1990-ൽ ഭാരത രത്‌നം പുരസ്‌കാരം ലഭിച്ചു.
Comments