ഭുവനേശ്വർ: ഒഡീഷയിലെ ഘാട്ട്ഗുഡയിലെ കൊളാബ് നദിയിൽ നിന്ന് ഭക്ഷ്യയോഗ്യമായ അപൂർവ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. കോരാപുട്ട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഗവേഷക സംഘത്തെ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ചക്രധർ ത്രിപാഠി അഭിനന്ദിച്ചു. ഗവേഷകസംഘം മേധാവി പ്രൊഫ. ശരത് കുമാർ പാലിതയുടെ മേൽനോട്ടത്തിൽ നടന്ന ഗവേഷണത്തിലായിരുന്നു സൈപ്രിനിഡ് മത്സ്യ ഇനത്തെ ഗോദാവരി നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായ കൊളാബ് നദിയിൽ നിന്ന് കണ്ടെത്തിയത്. ഈ സൈപ്രിനിഡ് മത്സ്യത്തിന് ഗാര ലൈഷ്രാമി എന്ന് പേരിട്ടു.
ശാസ്ത്രലോകത്തിന് ഇപ്പോഴും അജ്ഞാതമായ നിരവധി ജീവജാലങ്ങളുള്ള ഒഡീഷയിലെ കോരാപുട്ട്, ജൈവവൈവിധ്യത്തിന്റെ സമ്പന്നമായ ഒരു റിസർവോയറുമാണ്. ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതിന്റെ സംരക്ഷണത്തിനുള്ള ശ്രമങ്ങളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ മേഖലയിൽ നിന്ന് പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് പ്രൊഫ. ശരത് കുമാർ പാലിത പറഞ്ഞു.
ഗാര ജനുസ്സിലെ മത്സ്യങ്ങൾ നീളമേറിയതും ചെറുത് മുതൽ ഇടത്തരം വലിപ്പമുള്ളതും നദിയ്‌ക്കടിത്തട്ടിൽ വസിക്കുന്നതുമായ മത്സ്യങ്ങളാണ്. ഗാര ലൈഷ്രാമി മത്സ്യത്തിന്റെ പരമാവധി നീളം 76 മില്ലിമീറ്റർ മുതൽ 95.5 മില്ലിമീറ്റർ വരെയാണ്. ഈ ഇനം ഭക്ഷ്യയോഗ്യമാണ്, പ്രാദേശിക ആളുകൾ ഇത് ഉപയോഗിക്കുന്നു. മത്സ്യങ്ങളെ സാധാരണയായി ജലാശയങ്ങളിലെ കല്ലുകൾക്കും പാറകൾക്കും ഇടയിലാണ് കാണപ്പെടുന്നത്.
Comments