കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഭീകരവാദ ബന്ധം സ്ഥിരീകരിച്ച് എഡിജിപി എം.ആർ അജിത് കുമാർ. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനിൽ ആക്രമണം നടത്തിയത്. ഇയാൾ സ്ഥിരമായി അത്തരം വീഡിയോകൾ കാണാറുണ്ടായിരുന്നുവെന്നും അക്രമം നടത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് സെയ്ഫി കേരളത്തിലേയ്‌ക്ക് എത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കൃത്യമായ തെളിവുകൾ ലഭ്യമായതിനാലാണ് യുഎപിഎ ചുമത്തിയതെന്നും മാദ്ധ്യമങ്ങളോട് എഡിജിപി പ്രതികരിച്ചു.
‘ഇതുവരെയുള്ള അന്വേഷണത്തിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും കേരളാ പോലീസ് കണ്ടെത്തി കഴിഞ്ഞു. കൃത്യമായ തെളിവുകൾ ലഭിച്ചു. ഭീകരവാദ ബന്ധം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്. അതിനു ശേഷം മാത്രമെ കൃത്യമായി പറയാൻ കഴിയൂ. നിലവിൽ പ്രതി തീർത്തും തീവ്ര മതമൗലികവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം വീഡിയോകൾ സ്ഥിരമായി കാണുന്ന ശീലവും ഷാറൂഖിനുണ്ട്’.
സാക്കിർ നായിക് അടക്കമുള്ളവരുടെ വീഡിയോ നിരന്തരം ഷാറൂഖ് കാണുമായിരുന്നു. ഇയാൾ താമസിക്കുന്ന ഏരിയയെപ്പറ്റി അന്വേഷിച്ചാൽ തന്നെ ഇയാളുടെ ബന്ധങ്ങളെപ്പറ്റി മനസ്സിലാകും. ആ സ്ഥലത്തിന്റെ പ്രത്യേകത എല്ലാവർക്കും അറിയാം. അതുകൊണ്ട് ഇത്തരം ഒരു അക്രമം നടത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയാണ് ഷാറൂഖ് വന്നത്. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. നാഷണൽ ഓപ്പൺ സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ സെ്ഫിയ്‌ക്ക് 27 വയസ്സുണ്ട്- എന്നും എഡിജിപി പറഞ്ഞു.















