മണിച്ചിത്രത്താഴ് സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായ സമയത്ത് ഏറ്റവും ഗംഭീരമായ തലത്തിൽ ഒരു സജഷൻ അതിൽ കൊടുത്തത് സുരേഷ് ഗോപിയാണെന്ന് സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്‌ണൻ.
ഫാസിൽ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടുള്ളതാണെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മലയാളത്തിലെ ചില നടീനടന്മാർ ബുദ്ധിമുട്ടുണ്ടാക്കുന്നവെന്നും എഡിറ്റിങ് ഘട്ടത്തിൽപോലും അനാവശ്യ കൈകടത്തലുകൾ നടത്തുന്നുവെന്നും പറയുന്നതിനിടയിലാണ് ഉണ്ണികൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്. എങ്ങനെ ക്ലൈമാക്സ് എക്സിക്യൂട്ട് ചെയ്യണം എന്ന് ആശയക്കുഴപ്പത്തിൽ ഇരുന്നപ്പോൾ സുരേഷ് ഗോപിയാണ് നമുക്ക് അതൊരു ഡമ്മി ഇട്ട് അത് മറിച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞത്. സുരേഷ് ഗോപി പറഞ്ഞ കാര്യം വളരെ ആവേശത്തോടെ സന്തോഷത്തോടെയും ഫാസിൽ സാർ സ്വീകരിക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
സിനമയ്‌ക്ക് ഫലപ്രദമായ രീതിയിൽ നിർദ്ദേശങ്ങൾ നൽകിയാൽ തങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും അല്ലാതെ സിനിമയുടെ ചിത്രീകരണത്തിൽ നിസ്സഹകരണവും എഡിറ്റിംഗിൽ അനാവശ്യമായ ഇടപെടലും നടത്തുന്നത് ഇനി അംഗീകരിക്കാനാകില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നിർദ്ദേശങ്ങളെല്ലാം ഇപ്പോഴും നമ്മളെല്ലാം സ്വീകരിക്കാറുണ്ട്. പക്ഷേ ഒരു എഡിറ്റ് ആരാണ് ലോക്ക് ചെയ്യേണ്ടത് എന്നുള്ളത് വലിയ വിഷയമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഞങ്ങൾ ആരെയെങ്കിലും എഡിറ്റ് ചെയ്യുന്നത് കാണിക്കുമെങ്കിൽ അത് നിർമാതാവിനെ മാത്രമായിരിക്കുമെന്ന് ഇവിടെ അറിയിക്കുകയാണെന്ന് ഡയറക്‌ടേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് ബി. ഉണ്ണികൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Comments