തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ് ചത്ത കരടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമായി പറയുന്നത്. കരടിയ്‌ക്ക് പത്ത് വയസിനോട് അടുത്ത് തന്നെ പ്രായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിൽ അടക്കം വെള്ളം കയറിയെന്നും മയക്കുവെടിയേറ്റതിന് ശേഷം 50 മിനിറ്റ് വെള്ളത്തിൽ കിടന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് രാവിലെയാണ് കരടി കിണറ്റിൽ വീണത്. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി അബദ്ധത്തിൽ കിണറ്റിലേക്ക് വീണതാണ് കരടി. നാട്ടുകാരും വനം വകുപ്പും ചേർന്നാണ് കരടിയെ രക്ഷിക്കാനുള്ള ശ്രമം ആദ്യം തുടങ്ങിയത്. മയക്കുവെടി വെച്ച് മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ വലയിൽ നിന്ന് വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. അബോധാവസ്ഥയിലായ കരടിയെ ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടർ ജേക്കബ് അലക്‌സാണ്ടർ ആണ് മയക്കുവെടി വെച്ചത്. തുടർന്ന് വല ഉപയോഗിച്ച് മിുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പാളിച്ച സംഭവിച്ചത്. മുകളിലേക്ക് വലിച്ചു കയറ്റുന്നതിനിടെ ബാലൻസ് ചെയ്യുന്നതിലുണ്ടായ പിഴവ് കാരണം വലയുടെ ഒരു ഭാഗത്ത് കൂടി കരടി വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. തുടർന്ന് മുങ്ങിപ്പോയ കരടിയെ നാട്ടുകാരിൽ ചിലർ ഇറങ്ങി മുകളിലേക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഓക്‌സിജന്റെ കുറവ് മൂലം രക്ഷാപ്രവർത്തനം നിർത്തിവെച്ച് മുകളിലേക്ക് കയറുകയായിരുന്നു. കിണറ്റിലെ വെള്‌ലത്തിന് ഏകദേശം മൂന്നാൾ താഴ്ചയുണ്ട്. അതിനാൽ മുങ്ങിയ കരടിയെ മുകളിലേക്ക് കയറ്റുന്നത് പ്രയാസകരമായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് വിഭാഗം എത്തി രാവിലെ 11 മണിയോടെയാണ് കരടിയെ പുറത്തെത്തിച്ചത്. പുറത്തെത്തിച്ചപ്പോൾ തന്നെ കരടിയുടെ വായിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരു്ന്നു. കരടിയുടെ ജീവൻ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു.
Comments