കോഴിക്കോട്: കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ പിതൃസഹോദരി കൂടുതൽ കൊലപാതകം നടത്താൻ ലക്ഷ്യമിട്ടതായി പ്രതി താഹിറയുടെ മൊഴി. കുടുംബത്തിലെ സ്വത്ത് തർക്കമാണ് സംഭവത്തിന് പിന്നിലെന്നും പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐസ്‌ക്രീം കഴിച്ച് 12 വയസുകാരനായ അരിക്കുളം കൊറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ മരിച്ചത്. തുടർന്ന പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ പിതൃ സഹോദരി താഹിറ ഐസ്‌ക്രീമിൽ വിഷം ചേർത്തിരുന്നുവെന്നു കണ്ടെത്തിയിരുന്നു. കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഐസ്‌ക്രീം ഫാമിലി പാക്ക് വാങ്ങി വിഷം കലർത്തി നൽകിയതെന്നും ഇവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ആദ്യം അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ചതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണത്തെ തുടർന്ന് കട താൽക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകൾ പരിശോധനയ്‌ക്കായി അയയ്‌ക്കുകയും ചെയ്തു. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സംശയം ഉയരുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Comments