ഒരു മാസത്തിലേറെയായുള്ള നാടകീയതയ്‌ക്കൊടുവിലാണ് ഖലിസ്ഥാൻവാദി സംഘടനയായ വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗ് പോലീസിന്റെ പിടിയിലാകുന്നത്. പഞ്ചാബിലെ മോഗ പോലീസ് സ്‌റ്റേഷനിലാണ് ഇയാളെ പിടികൂടി എത്തിച്ചത്. മോഗ ജില്ലയ്‌ക്ക് സമീപമുള്ള ഗ്രാമത്തിൽ അമൃത്പാൽ സിംഗ് ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശം വളഞ്ഞാണ് പോലീസ് അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചുപൂട്ടിയിരുന്നു. ഇതിനായി ജനങ്ങളുടെ പിന്തുണയും പോലീസിന് ലഭിച്ചു. ഈ സമയം അമൃത്പാൽ സിംഗ് പ്രദേശത്തെ ഗുരുദ്വാരയ്‌ക്കുള്ളിലായിരുന്നു. പുറത്തിറങ്ങും വരെ പോലീസ് സംഘം പുറത്ത് കാത്തുനിന്നു. തുടർന്ന് ഞായറാഴ്ച രാവിലെ 6.45-ന്ാണ് ഇയാളെ പിടികൂടിയത്. മഫ്ത്തിയിലെത്തിയാണ് പോലീസ് ഇയാളെ വലയിലാക്കിയത്. ദേശീയ സുരക്ഷയ്‌ക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിരുന്ന അമൃത്പാൽ സിംഗിനെ പിടികൂടാൻ സഹായിച്ച പഞ്ചാബിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി പോലീസ് വ്യക്തമാക്കി. പഞ്ചാബിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരാളെ പോലും വെച്ച് പൊറുപ്പിക്കില്ലെന്നും അത്തരക്കാരം ശക്തമായി നേരിടുമെന്നും പോലീസ് പറഞ്ഞു.
സിഖുക്കാരുടെ മാതൃരാജ്യമായ ഖലിസ്ഥാൻ രൂപികരിക്കാനുള്ള ആഹ്വാനത്തെ പിന്തുണച്ചിരുന്നയാളാണ് അമൃത്പാൽ സിംഗ്. കൊലപാതക ശ്രമം, നിയമപാലകരെ തടസ്സപ്പെടുത്തൽ, സമൂഹത്തിൽ വിഭിന്നത സൃഷ്ടിക്കുക തുടങ്ങി വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. അമൃത്പാൽ സിംഗും അനുനായികളും വാളുകളും തോക്കുകളും ഉപയോഗിച്ച് പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി പോലീസുകാരുമായി ഏറ്റുമുട്ടിയിരുന്നു. പിന്നാലെ ഒളിലിൽ പോവുകയായിരുന്നു. ഖലിസ്ഥാൻ-പാകിസ്താൻ ഏജന്റ് എന്നാണ് അമൃത്പാൽ സിംഗിനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ അമൃത്പാൽ സിംഗ് വളരെ പെട്ടന്നാണ് ഖലിസ്ഥാൻ പ്രക്ഷാഭക്കാരികളുടെ മുഖമായി മാറിയത്.
അമൃത്പാൽ സിംഗ് പാകിസ്താനിൽ നിന്ന് ആയുധങ്ങൾ അവരുടെ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് വഴി സോഴ്‌സ് ചെയ്യുന്നുണ്ടെന്നും പഞ്ചാബിനെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നുവെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അമൃത്പാൽ സിംഗ് യുവാക്കളെ തോക്ക് സംസ്‌കാരത്തിലേക്ക് നയിക്കുന്നുവെന്ന് പോലീസും വ്യക്തമാക്കുന്നു.















