തിരുവനന്തപുരം: രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്തൊരുങ്ങുന്നു. പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്കിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 25-ന് തറക്കല്ലിടും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ പാർലമെന്ററി സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ, ശശി തരൂർ എന്നി്വർ പങ്കെടുക്കും.
ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന് ഏകദേശം 14 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ നൂതന ദർശനത്തോടെയാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. സർവകലാശാലകൾ, വ്യവസായം, സർക്കാർ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുകയും ചെയ്യും. വ്യവസായ യൂണിറ്റുകൾക്കും ഇൻഡസ്ട്രി 4.0, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാർട്ട് ഹാർഡ് വെയർ, സുസ്ഥിര -സ്മാർട്ട് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും സൗകര്യമൊരുക്കും.
നിർദിഷ്ട പാർക്കിൽ തുടക്കത്തിൽ രണ്ട് കെട്ടിടങ്ങളാണ് ഉ്ണ്ടാവുക. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലായിരിക്കും ഇത്. ഒന്നര ലക്ഷം ചതുരശ്രയടി ഉള്ളതാണ് ആദ്യ കെട്ടിടം. ആദ്യത്തെ കെട്ടിടത്തിൽ റിസർച്ച് ലാബുകളും ഡിജിറ്റൽ ഇൻക്യുബേറ്ററും ഉൾപ്പെടെ അഞ്ച് നിലകളും ഹൗസിംഗ് സെന്റർ ഓഫ് എക്സലൻസും ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ് സെന്റർ, ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ എന്നിവയുണ്ടായിരിക്കും. ടെക്നോപാർക്കിലെ കമ്പനി കെട്ടിടത്തിൽ നിന്ന് വാടകയ്ക്കെടുത്ത 10,000 ചതുരശ്രയടി വിസ്തീർണത്തിൽ നിന്നാണ് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Comments