ന്യൂഡൽഹി : സുഡാനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ കരമാർഗം സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് എത്തിക്കുമെന്ന് അറിയിച്ച് ഇന്ത്യൻ എംബസി. ഏകദേശം 3000-4000 ത്തോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. പ്രദേശത്ത് സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വ്യോമാക്രമണവും ഷെല്ലിംഗും രൂക്ഷമാണ്. ഇതേ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാലാണ് പ്രദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കരമാർഗം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് എംബസി അധികൃതർ വ്യക്തമാക്കി. എംബസി ഉദ്യോഗസ്ഥരാണ് ഇന്ത്യൻ രക്ഷാദൗത്യം സംയോജിപ്പിക്കുന്നത്. കലാപത്തിന് അയവ് വരാത്ത സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽ തന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ 15-നാണ് സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ സെന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് അസിസ്റ്റൻസ് ഫോഴ്‌സുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർദ്ധസൈനിക സേനയുടെ കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിലുള്ള തർക്കമാണ് സായുധ കലാപത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ ഇതുവരെ 420-ലധികം ആളുകൾ കൊല്ലപ്പെടുകയും 3,700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന പറയുന്നു.
Comments