ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്. മരണകാരണം വ്യക്തമല്ല. ചികിത്സയ്‌ക്കിടെയാണ് മരണം സംഭവിച്ചതെന്നും ഉദയ് എന്ന ആൺ ചീറ്റയാണ് ചത്തതെന്നും മദ്ധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെഎസ് ചൗഹാൻ അറിയിച്ചു.
വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് ചീറ്റയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ ടീം എത്തി ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വെറ്ററിനറി സംഘം തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവരം. മുഴുവൻ പോസ്റ്റ്‌മോർട്ടം നടപടികളും ഫോട്ടോ രൂപത്തിലും വീഡിയോ രൂപത്തിലും ചിത്രീകരിക്കുന്നതാണ്.
11 ചീറ്റകൾക്കൊപ്പം കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഉദയ് സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്നെത്തിച്ച എട്ടംഗ ചീറ്റസംഘത്തിലെ സാഷ എന്ന ചീറ്റ കിഡ്‌നി രോഗത്തെ തുടർന്ന് കഴിഞ്ഞയിടെ ചത്തിരുന്നു. സൗത്ത് ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി കുനോ ദേശീയോദ്യാനത്തിലെത്തിലേക്ക് എത്തിച്ച 20 ചീറ്റകളിൽ രണ്ടെണ്ണമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്. അതേസമയം ഇക്കാലയളവിൽ മറ്റൊരു പെൺചീറ്റ പ്രസവിക്കുകയും നാല് ചീറ്റകുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു.
Comments