ന്യൂഡൽഹി: അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിക്കാതെയാണ് കേസിൽ വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റണമെന്നാണ് ഹർജിയിലെ വാദം. അഭിഭാഷകരായ വിഷ്ണു പ്രസാദ് , വികെ ബൈജു എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി മുൻപ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം, അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതിയുടെ നിർണായക യോഗം ഇന്ന് ഓൺലൈൻ മുഖേന നടക്കും. അരിക്കൊമ്പനെ എവിടേയ്‌ക്ക് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. അരിക്കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം പരസ്യപ്പെടുത്തരുതെന്ന് സർക്കാർ നിർദേശം കോടതി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദൗത്യം നടപ്പാക്കുന്നത് വരെ അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കി വെയ്‌ക്കുന്നതിനാണ് സാധ്യത.
Comments