തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണകത്താണ് വിഷ്ണുവും പ്രിതിശ്രുത വധുവായ അഭിരാമിയും ചേർന്ന് പ്രധാനമന്ത്രിയ്‌ക്ക് നൽകുകയായിരുന്നു. അഭിരാമിയുടെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അഭിരാമിയുടെ അച്ഛൻ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് മകളുടെ വിവാഹം ക്ഷണിക്കാനായതിന്റെ സന്തോഷത്തിലാണ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ.
പ്രധാനമന്ത്രിക്ക് മകളുടെ കല്യാണക്കാര്യം അറിയിച്ചുകൊണ്ട് മുമ്പ് ഒരു ഇമെയിൽ ഇടുക മാത്രമാണ് രാധാകൃഷ്ണൻ ചെയ്തത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിക്കുകയും കേരളത്തിൽ വരുമ്പോൾ പ്രധാനമന്ത്രി രാധാകൃഷ്ണനെയും കുടുംബത്തെയും നേരിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും താജ് മലബാറിലേക്ക് എത്താനും നിർദേശിക്കുകയായിരുന്നു. എഎൻ രാധാകൃഷ്ണൻ, ഭാര്യ അംബിക ദേവി, മകൾ അഭിരാമി, പ്രതിശ്രുത വരൻ വിഷ്ണു മോഹൻ എന്നിവർ നിർദേശാനുസരണം മോദിയെ കാണാൻ എത്തുകയായിരുന്നു. സെപ്റ്റംബർ മൂന്നിനാണ് വിവാഹം.
മുണ്ടും വെറ്റിലയും അടയ്‌ക്കയും കല്യാണക്കത്തും മോദിക്ക് നൽകി വധൂവരന്മാർ അനുഗ്രഹം തേടി. വിവാഹ മംഗളാശംസകൾ നേർന്നാണ് മോദി അവരെ യാത്രയാക്കുകയായിരുന്നു.
വിഷ്ണു മോഹന്റെ വാക്കുകൾ…
‘നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്‌കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും (I will try my best to attend)- ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ. നന്ദി മോഡിജി.’
Comments