കണ്ണൂർ: വന്ദേഭാരത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വാകരിക്കാനെത്തി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അഴീക്കോട് എംഎൽഎ കെവി സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവർക്കൊപ്പമാണ് ജയരാജൻ എത്തിയത്. ലോക്കോ പൈലറ്റിനെ പൊന്നാട അണിയിക്കുകയും ഉദ്യോഗസ്ഥർക്ക് ഹസ്തദാനം നൽകുകയും ചെയ്തു.
കെ റെയിൽ സാധാരണ ഒരു ട്രെയിൻ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ പരാമർശിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു എംവി ജയരാജൻ ട്രെയിനിനെ സ്വീകരിക്കാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വികസനത്തിൽ രാഷ്‌ട്രീയമില്ലെന്നും കെ റെയിലും വന്ദേഭാരതും സംസ്ഥാനത്തിന് ആവശ്യമാണെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസുകാർ പോസ്റ്റർ പതിപ്പിച്ചത് അൽപ്പത്തരമാണെന്നും അദ്ദേഹം വിമർശിച്ചു. ട്രെയിനിൽ കയറി കോച്ചുകളിലൂടെ നടന്ന നേതാക്കൾ യാത്രക്കാരോടും ഉദ്യോഗസ്ഥരോടും വിവരങ്ങൾ തിരക്കിയും സെൽഫിയും എടുത്തശേഷമാണ് മടങ്ങിയത്.
തലശ്ശേരിയിൽ നിർത്തിയപ്പോഴും പ്രമുഖ സിപിഎം നേതാക്കൾ വന്ദേഭാരതിനെ സ്വീകരിക്കാൻ എത്തി. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാറാണി ഉൾപ്പെടെ വന്ദേഭാരത് ട്രെയിനെ കാണാൻ സ്റ്റേഷനിലെത്തി.
അതേസമയം വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടം കാസർകോട് സമാപിച്ചു. ട്രെയിനിന് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്.
Comments