ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 2.30- നാണ് അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. ഇതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തി. അരിക്കൊമ്പനെ പിടികൂടാൻ സാധിക്കുകയാണെങ്കിൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റുന്നതിനാണ് വനം വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. സർക്കാരിന് ലഭിച്ച വിദഗ്ധ സമിതി റിപ്പോർട്ടും ഹൈക്കോടതി നിർദ്ദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിലും ഉചിതമായ തീരുമാനമെടുക്കാൻ വനം വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊമ്പനെ നാളെയോ മറ്റന്നാളോ ആയി മയക്കു വെടി വെക്കാനാണ് പദ്ധതി.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിന്റെ അന്തിമ തീരുമാനത്തിന്റെ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് കൈമാറിയത്. മുൻപ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പ്രതിഷേധം ഉയർന്നതോടെ പുതിയ സ്ഥലം കണ്ടെത്തുന്നതിനായി സമിതിയുടെ സഹായം തേടുകയായിരുന്നു. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അരിക്കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം പരസ്യപ്പെടുത്തരുതെന്ന സർക്കാർ നിർദേശം കോടതി മുൻപ് അംഗീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദൗത്യം നടപ്പിലാക്കുന്നത് വരെ സ്ഥലം രഹസ്യമാക്കി വെയ്‌ക്കുന്നതിനാണ് സാധ്യത.
Comments