ഖാർത്തൂം: രക്ഷാദൗത്യത്തിനെത്തിയ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ. സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിലെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സുഡാൻ റാപ്പിഡ് സൈന്യമാണ് വെടിയുതിർത്തത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തുർക്കിയുടെ വിമാനത്തിന് നേരെ സൈന്യം വെടിയുതിർത്തതായും തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സുഡാൻ നഗരത്തിൽ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ദൗത്യം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനായി സുഡാനിലെത്തിയ തുർക്കി വിമാനത്തിന് നേരെ അർദ്ധ സൈനിക വിഭാഗം വെടിയുതിർക്കുകയും വിമാനത്തിന്റെ വിവിധ സംവിധാനങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നുമാണ് സുഡാൻ സൈന്യം പറയുന്നത്.
14 ദിവസം മുൻപാണ് സുഡാൻ സൈനിക വിഭാഗവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ ആഭ്യന്തര സംഘർഷം ആരംഭിച്ചത്. ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന് നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ വീട് വിട്ട് ഒഴിഞ്ഞുപോകാൻ നിർബന്ധിതരാവുകവും ചെയ്തു.
ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി വിജയകരമായി പുരോഗമിക്കുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. മന്ത്രി ജിദ്ദയിൽ നേരിട്ടെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് സുമേധ, വ്യോമസേനയുടെ സി130 വിമാനങ്ങൾ എന്നിവയിലാണ് രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നത്. ആദ്യസംഘത്തിൽ 278 പേർ ഐഎൻഎസ് സുമേധ വഴിയും രണ്ടും മൂന്നും സംഘങ്ങൾ വ്യോമസേനയുടെ വിമാനത്തിലുമാണ് പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇതുവരെ 1,800-ലേറെ പേരെയാണ് ഇന്ത്യ സുഡാന് പുറത്തെത്തിച്ചത്.
Comments