ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്നാണ് അരികൊമ്പൻ. ഒടുവിൽ സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അരികൊമ്പനെ ചിന്നകനാലിൽ നിന്ന് ദൗത്യസംഘം പിടികൂടി. അനിമൽ ആംബുലൻസിൽ കൊമ്പനെ പെരിയാറിലേക്കാണ് സംഘം കൊണ്ടുപോകുന്നത്. നിലവിലെ പരിതസ്ഥിതിയിൽ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റർ ദൂരം അകലേക്ക് അരികൊമ്പനെ മാറ്റുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
അരികൊമ്പൻ വിഷയത്തെ സർക്കാർ സമീപിച്ച രീതിയോടുള്ള വിയോജിപ്പാണ് അഭിലാഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ രേഖപ്പെടുത്തിയത്. സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമം.. അരികൊമ്പന്റെ പിടിയാനയും അടുത്ത ദിവസങ്ങളിൽ അവർക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടിൽ ഒറ്റയ്‌ക്ക്.
ഉചിതമായ തീരുമാനം ഇത് ആയിരുന്നോയെന്നും അഭിലാഷ് പിള്ള ചോദിച്ചു.
നിരവധി പേരാണ് അഭിലാഷിന്റെ അഭിപ്രായത്തോട് യോജിച്ച് പ്രതികണമറിയിച്ചത്. കാട്ടിലെ മൃഗങ്ങളെയല്ല, അവിടെയെത്തിയ മനുഷ്യരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടിയിരുന്നതെന്ന് ഭൂരിഭാഗമാളുകളും പോസ്റ്റിന് താഴെ രേഖപ്പെടുത്തി. അതേസമയം ദൗത്യസംഘം അരികൊമ്പനെ കുരുക്കിലാക്കി പെരിയാറിലേക്ക് പോകുകയാണ്. പെരിയാർ വന്യജീവിത സങ്കേതത്തിലേക്ക് അരികൊമ്പനെ മാറ്റുമെന്നാണ് വിവരം. ഇതുവരെ ആറ് ബൂസ്റ്റർ ഡോസുകളാണ് ആനയെ തളയ്‌ക്കാൻ നൽകിയത്.















