കോഴിക്കോട് ; സമ്പൂർണ അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പിണറായി.
അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് പഠനത്തിലുണ്ട്. പക്ഷേ ചില ഇടങ്ങളിൽ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. അത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. പൂർണമായി ഇല്ലാതാക്കാൻ ഇടപെടൽ ആവശ്യമാണ്. അഴിമതിക്കാരോട് ഒരു ദയാ ദാക്ഷിണ്യവും ഉണ്ടാകില്ല.
ഓഫീസുകളിൽ സേവനം നൽകുക എന്നത് ജനങ്ങൾക്കുള്ള ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശം ആണെന്ന ബോധം ഉദ്യോഗസ്ഥരിൽ ഉണ്ടാവണം. അപ്പോൾ നടപടികളിൽ വേഗം കൈവരും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമപ്പെടുത്തൽ ഫലം കണ്ടു. ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് വലിയ മാറ്റമുണ്ടായി.
ശേഷിക്കുന്നവയിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാനായാണ് മന്ത്രിമാർ പങ്കെടുക്കുന്ന താലൂക്ക് തല അദാലത്ത് നടത്തുന്നത്. സർക്കാർ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാവാൻ അർപ്പണ ബോധമുള്ള സിവിൽ സർവീസ് ആണ് നാടിന് ആവശ്യം. ആവശ്യമുള്ളത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലെന്ന പ്രശ്നത്തിന് പരിഹാരമായാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിച്ചതെന്നും പിണറായി പറഞ്ഞു.
Comments