ന്യൂഡൽഹി: പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎയിലുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോൺഗ്രസ് അധിക്ഷേപിക്കുന്നതിനെക്കാൾ ശക്തമായി ജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണക്കുന്നു. കോൺഗ്രസിന് ആരെയും പരാജയപ്പെടുത്താൻ കഴിയാതെ വരുമ്പോഴെല്ലാം അവർ ഇത്തരത്തിൽ അധിക്ഷേപ സ്വരം ഉയർത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും പരാമർശങ്ങൾക്കെതിരെയും ധനമന്ത്രി ആഞ്ഞടിച്ചു. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണെന്നാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി പറഞ്ഞത്. എന്നാൽ മറുവശത്ത് പ്രധാനമന്ത്രിക്കെതിരായി ഖാർഗെ അതിരൂക്ഷമായ അധിക്ഷേപ പരാമർശം നടത്തി. കോൺഗ്രസ് എത്രമാത്രം മോദിയെ അധിക്ഷേപിക്കുന്നുവോ അത്രമാത്രം പൊതുജനങ്ങൾ പ്രധാനമന്ത്രിയെ പിന്തുണക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അജണ്ട സൃഷ്ടിക്കാനും കുടുംബത്തിൽ ശ്രദ്ധിക്കാനുമാണ് കോൺഗ്രസ് ആഗ്രഹിച്ചത്. അധിക്ഷേപത്തിലും ദുരുപയോഗത്തിലും മാത്രം വിശ്വസിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ മാനസികാവസ്ഥയാണ് ജയറാം രമേശിന്റെ പ്രസ്താവനയെന്നും ധനമന്ത്രി പറഞ്ഞു. മൻ കി ബാത്തിൽ പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുന്നതിനെ പറ്റിയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയെ പറ്റിയും ധനമന്ത്രി പരാമർശിച്ചു. ഇത്തരമൊരു പ്രധാനസേവകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Comments