എത്രതവണ കണ്ടാലും മലയാളി ഓർത്തോർത്ത് ചിരിക്കുന്ന സിനിമകളുടെ കൂട്ടത്തിലാണ് പഞ്ചാബി ഹൗസിന്റെ സ്ഥാനം. ദിലീപും ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം1998 ലാണ് റിലിസായത്. മുതലാളിയും രമണനും ആണ് സിനിമയെ കോമഡി ട്രാക്കിൽ കൊണ്ടുപോകുന്നത്. ഹാസ്യം അനാവശ്യമായി കുത്തി നിറയ്ക്കലുകൾ നടത്തുന്ന ഇക്കാലത്ത് പഞ്ചാഹി ഹൗസ് അത്ഭുതമാണ് സൃഷ്ടിക്കുന്നത്. സിനിമ ഉടലെടുത്ത നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മെക്കാർട്ടിൻ.
മോഹൻലാലിനെ നായകനാക്കിയാണ് ആദ്യം പഞ്ചാബി ഹൗസ് എഴുതി തുടങ്ങിയത് മെക്കാർട്ടിൻ പറയുന്നു. എനിക്കു കഥയെഴുതുമ്പോൾ ഡയലോഗ് കിട്ടാനായി അങ്ങനൊരു സൂത്രപ്പണി ചെയ്യാറുണ്ട്. എനിക്ക് പരിചയമുള്ള ഏതെങ്കിലും ഒരു നടനെ വച്ച് എഴുതി തുടങ്ങും. മോഹൻലാലായിരുന്നു നായകൻ എന്ന രീതിയിലാണ കഥയെഴുതി തുടങ്ങിയത്. പിന്നീട് കോമഡിയുടെ ശൈലിയിലേയ്ക്ക് എത്തിയപ്പോഴാണ് ദിലീപ് ചെയ്താൽ നന്നാകുമെന്നു തോന്നിയത്. അങ്ങനെയാണ് നായക കഥാപാത്രം ദിലീപിലേയ്ക്ക് എത്തുന്നത്. ഉണ്ണിയുടെ വേഷം ദിലീപ് ചെയ്താൽ മികച്ചതാകുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, കഥ കേട്ടപ്പോൾ ദിലീപിന്റെ ഭാഗത്തു നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീടുള്ള ചർച്ചകളിലെല്ലാം ദിലീപും പങ്കെടുത്തു. ഉണ്ണിയെന്ന കഥാപാത്രത്തെ അദ്ദേഹം വളരെ മികച്ചതാക്കി മാറ്റി’ മെക്കാർട്ടിൻ പറഞ്ഞു.
അതുപോലെ സിനിമയുടെ കഥ ട്രെയിൽ യാത്രയ്ക്കിടയിലാണ് ലഭിച്ചതെന്ന് മെക്കാർട്ടിൻ കൂട്ടിച്ചേർത്തു. ‘യാത്രയ്ക്കിടയിൽ ട്രെയ്നിൽ നിന്നും വാങ്ങിയ ഭക്ഷണം മോശമായിരുന്നു. അത് കഴിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങൾ അത് കളഞ്ഞു. അപ്പോൾ പെട്ടന്നൊരു കുട്ടി വരികയും ഞങ്ങൾ വലിച്ചെറിഞ്ഞ ആ ഭക്ഷണമെടുത്തു കഴിക്കുകയും ചെയ്തു. സ്കൂൾ യൂണിഫോമിലായിരുന്നു അവൻ. അത് കഴിക്കരുതെന്നു അവനോട് ഞങ്ങൾ പറഞ്ഞെങ്കിലും അവൻ അവൻ കഴിച്ചുകൊണ്ട് ഞങ്ങളോട് മറുപടി പറഞ്ഞത് ആംഗ്യ ഭാഷയിലായിരുന്നു.
അവൻ ഞങ്ങളുടെ മുൻപിൽ അഭിനയിച്ചതാണോ എന്നൊരു സംശയത്തിൽ നിന്നുമാണ് ഞാൻ പഞ്ചാബിഹൗസ് എഴുതാൻ തീരുമാനിച്ചത്. സംസാരശേഷിയുള്ള ഒരാൾ ഊമയായി അഭിനയിച്ചാൽ എങ്ങനെയുണ്ടാകും എന്നതായിരുന്നു സിനിമയിലേക്ക് നയിച്ചത്.















