ന്യൂഡൽഹി : പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് നാല് വരെ നീട്ടി. ഡൽഹി കോടതിയാണ് ഇയാളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയത്. കോടിക്കണക്കിന് രൂപയുടെ പശുക്കടത്താണ് ഇയാൾ നടത്തിയത്.
തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നതിനെ തുടർന്നാണ് ഡൽഹി റോസ് അവന്യൂ കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. അനുബ്രതാ മൊണ്ഡലിനെ ഡൽഹിയിൽ നിന്ന് പശ്ചിമ ബംഗാളിലേയ്‌ക്ക് മാറ്റുന്നതിനുള്ള വാദം കോടതിയിൽ തുടരുകയാണ്. മാർച്ചിൽ തൃണമൂൽ കോൺഗ്രസ് നേതാവും ടിഎംസിയുടെ ഭീർഭും ജില്ലാ പ്രസിഡന്റുമായ അനുബ്രതാ മൊണ്ഡലിനെ ബംഗാളിലേയ്‌ക്ക് മാറ്റുന്നതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഏപ്രിൽ 27-ന് അനുബ്രതാ മൊണ്ഡലിന്റെ മകളെ പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഡൽഹി കോടതി മൂന്ന് ദിവസത്തേക്ക് മൊണ്ഡലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇയാളെ ഇഡി ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
Comments