ന്യൂഡൽഹി: അബ്ദുൾ നാസർ മദനിയ്‌ക്ക് വൻ തിരിച്ചടി. കേരളത്തിലേക്ക് കൊണ്ടുവരാൻ കർണാടക ചോദിച്ച ചെലവ് നൽകണമെന്ന് സുപ്രീംകോടതി. ഇതിനെതിരായ മദനിയുടെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ആവശ്യപ്പെട്ട തുക മുഴുവനും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.പ്രതിമാസം 20 ലക്ഷം രൂപയാണ് സുരക്ഷയൊരുക്കാനായി കർണാടക പോലീസ് ചോദിച്ചത്.
ആറ് ഉദ്യോഗസ്ഥരെയാണ് മദനിയുടെ സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയിട്ടുളളത്. 20 ഉദ്യോഗസ്ഥരെന്ന മദനിയുടെ വാദം തെറ്റാണെന്നും കർണാടക സർക്കാർ കോടതിയിൽ പറഞ്ഞു. സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങളുടെ വിവരം മദനി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്രയും തുക ആവശ്യമായി വരുമെന്നും കർണാടക സർക്കാർ കോടതിയിൽ വാദിച്ചു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ തുക ഒരു കോടിയോളം എത്തുമെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു.
നേരത്തെ കേരളത്തിലേക്ക് വരാനുള്ള അനുവാദം മദനിയ്‌ക്ക് സുപ്രീംകോടതി നൽകിയിരുന്നു. കർണാടക സർക്കാർ പ്രത്യേക സുരക്ഷ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. സുരക്ഷ ഒരുക്കാൻ ആവശ്യമായ ചെലവ് മദനിയിൽ നിന്ന് ഈടാക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. തുടർന്നാണ് പ്രതിമാസം 20 ലക്ഷം രൂപ സുരക്ഷാ ചെലവിനായി നൽകാൻ തീരുമാനിച്ചത്. ആകെ 55 ലക്ഷം രൂപ നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇത്ര വലിയ തുക ചിലവ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് മദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
Comments