തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത. കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി ഇന്ന് ഉച്ചയ്‌ക്ക് ശേഷമാകും മഴ ശക്തമാകുക.
ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ ശക്തമായി ലഭിക്കുന്നത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.
കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപ് പ്രദേശങ്ങളിലും, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾ, കൊമോറിൻ, മാലദ്വീപ് എന്നീ പ്രദേശങ്ങളിലായി മണിക്കൂറിൽ 40 മുതൽ 45 വരെ കിലോമീറ്റർ വേഗത്തിൽ മഴ ലഭിക്കും. ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് ഇറങ്ങാൻ പാടില്ല എന്നും നിർദേശമുണ്ട്.
Comments