ന്യൂഡൽഹി: 2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന വരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1.87 ലക്ഷം കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭകരമായ വാർത്ത! കുറഞ്ഞ നികുതി നിരക്കുകൾക്കിടയിലും വർദ്ധിച്ചുവരുന്ന നികുതി പിരിവ്, ജിഎസ്ടി എങ്ങനെ സംയോജനവും സാമ്പത്തിക അച്ചടക്കവും വർദ്ധിപ്പിച്ചു എന്നതിന്റെ വിജയമാണ് ഇത് കാണിക്കുന്നത്,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
2023 ഏപ്രിലിലെ മൊത്തം ജിഎസ്ടി കളക്ഷൻ 1,87,035 കോടി രൂപയാണ്. ഇതുവരെയുള്ളതിൽ റെക്കോർഡ് തുകയാണിത്. 2022 ഏപ്രിലിൽ ലഭിച്ചത് 1,67,540 കോടി രൂപയായിരുന്നു. ഇതിനേക്കാൾ 19,495 കോടി രൂപ അധികമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിലെ ജിഎസ്ടി വരുമാനം മുൻവർഷങ്ങളിലേക്കാൾ 12 ശതമാനം കൂടുതലാണ്. കഴിഞ്ഞ മാസം ഏപ്രിൽ 20-ന് മാത്രം 9.8 ലക്ഷം ഇടപാടുകൾ നടന്നിരുന്നു. ഇതിലൂടെ ഒരു ദിവസം കൊണ്ട് മാത്രം ലഭിച്ച ഏറ്റവും ഉയർന്ന നികുതി 68,228 കോടി രൂപയാണ്.
ഏപ്രിലിൽ ലഭിച്ച ജിഎസ്ടി വരുമാനത്തിൽ, സിജിഎസ്ടി 38,440 കോടിയും, എസ്ജിഎസ്ടി 47,412 കോടിയും, ഐജിഎസ്ടി 89,158 കോടിയും ( ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്തത് 34,972 കോടിയുൾപ്പെടെ) സെസ് 12,025 കോടി രൂപയുമാണ്.
Comments