കോഴിക്കോട്: എലത്തൂർ ഭീകരാക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും. ഈ മാസം എട്ടാം തീയതി വരെയാകും ഷാറൂഖ് സെയ്ഫി എൻഐഎയുടെ കസ്റ്റഡിയിൽ ഉണ്ടാവുക. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കൊച്ചി എൻഐഎ കോടതി അംഗീകരിച്ചിരുന്നു. കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും നടത്തും.
കേസിന്റെ അന്വേഷണ വിവരങ്ങൾ ക്രൈംബ്രാഞ്ച് കഴിഞ്ഞമാസം എൻഐഎയ്‌ക്ക് കൈമാറിയിരുന്നു. കേസ് ഡയറി ഉൾപ്പെടെയായിരുന്നു കൈമാറിയത്. എൻഐഎയുടെ കൊച്ചി യൂണിറ്റിൽ നിന്നെത്തിയ സംഘം അന്വേഷണ ചുമതലയിലുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമനിൽ നിന്നാണ് ഫയലുകൾ ഏറ്റെടുത്തത്. പ്രതിയായ ഷാറൂഖ് സെയ്ഫി, ഇയാളുടെ പിതാവ് ഫക്രുദ്ദീൻ, ബന്ധുക്കൾ, ആക്രമണത്തിൽ പൊള്ളലേറ്റ ട്രെയിൻ യാത്രക്കാരുടെ മൊഴികൾ, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ഇവയുടെ വീഡിയോകളും ഉൾപ്പെടെയാണ് കൈമാറിയിരിക്കുന്നത്.
കേസിൽ യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ കേസ് ഏറ്റെടുത്തിരിക്കുന്നത്.ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്ത് വിട്ടിരുന്നു. പ്രതിയ്‌ക്ക് സംസ്ഥാനത്തിന് പുറത്തുള്ള എൻഐഎ ബന്ധവും ഭീകരവാദ സ്വാധീനവും എൻഐഎ അന്വേഷിക്കും.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ പെട്രോളുമായി എത്തിയ പ്രതി ഡി1,ഡി2 കോച്ചുകളിൽ യാതൊരു പ്രകോപനവും ഇല്ലാതെ തീവെയ്‌ക്കുകയായിരുന്നു.
Comments