കോട്ടയം: മുൻ സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നീതി ലഭ്യമാക്കണമെന്ന് പെൺകുട്ടിയുടെ അച്ഛൻ. കഴിഞ്ഞദിവസമാണ് സൈബർ ആക്രമണത്തെ തുടർന്ന് കടത്തുരുത്തി സ്വദേശി വി.എം. ആതിര(26) ആത്മഹത്യ ചെയ്തത്. മുൻ സുഹൃത്തായ അരുൺ വിദ്യാധരനെ ഉടൻ പിടികുടണമെന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്.
ഞായറാഴ്ച വരെ ആതിര എല്ലാവരോടും സന്തോഷത്തൊടെയാണ് പെരുമാറിയത്. വീട്ടിലെ ഏറ്റവും ധൈര്യമുള്ള കൊച്ചായിരുന്നു അവൾ.
അരുണുമായുള്ള ബന്ധം വേണ്ടെന്ന് തീരുമാനിച്ചത് ആതിര തന്നെയാണ്. അയാളുടെ ദുർനടപ്പ് കാരണമാണ് ബന്ധത്തിൽ നിന്ന് പിൻമാറിയത്, അച്ഛൻ മുരളി പറഞ്ഞു. അവസാനം വേറൊരു കല്യാണം ശരിയായി. എല്ലാർക്കും അത് ഇഷ്ടമായി. അതോടെയാണ് അയാൾ പ്രശ്നങ്ങളുമായി വന്നത്. ഞായറാഴ്ച രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അന്ന് രാത്രി എന്തോ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
അരുൺ വിദ്യാധരൻ മയക്കുമരുന്നിന് അടിമയാണ്. അടിപിടി സംഭവങ്ങളിലടക്കം പ്രതിയാണെന്ന് ആതിരയുടെ ബന്ധുവായ സുരേഷ് പറഞ്ഞു. അരുണിന്റെ കുടുംബത്തെ നേരത്തെ അറിയാം. പ്ലസ്ടു കഴിഞ്ഞത് മുതൽ അയാൾ മയക്കുമരുന്നിന് അടിമയാണ്്. മാത്രമല്ല, സ്വന്തം അച്ഛന്റെയും അദ്ദേഹത്തിന്റെ അനുജന്റെയും പല്ല് അടിച്ചുകൊഴിച്ചയാളാണ്. ആതിരയും അയാളും ഒരുമിച്ച് പഠിച്ചവരായിരുന്നു. അങ്ങനെയാണ് ആതിര അയാളുമായി ബന്ധത്തിലായതെന്നും സുരേഷ് കൂട്ടിച്ചേർത്തു.
അരുണിന്റെ സൈബർ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിൽ പരാതി നൽകിയ ശേഷവും ഇയാൾ സൈബർ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു.
Comments