ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി’യിലെ വിവാദങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മനസ് തുറന്ന് നായിക ആദ ശർമ്മ. . തങ്ങളുടെ സിനിമ ഒരു മതത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും, കേരളത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും നടി പറയുന്നു. ചൊവ്വാഴ്ച ജെഎൻയുവിൽ നടന്ന സിനിമാ പ്രദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
‘ ഞങ്ങളുടെ സിനിമ മതവിരുദ്ധമല്ല, മറിച്ച് തീർച്ചയായും തീവ്രവാദ വിരുദ്ധ സംഘടനകളെക്കുറിച്ചാണ്. ഞങ്ങളുടെ സിനിമ പെൺകുട്ടികളെ മയക്കുമരുന്ന്, ബ്രെയിൻ വാഷ്, ബലാത്സംഗം, മനുഷ്യക്കടത്ത്, ബലപ്രയോഗത്തിലൂടെ ഗർഭം ധരിക്കുകയും പിന്നീട് ഒന്നിലധികം പേർ ബലാത്സംഗം ചെയ്യുകയും അവർ പ്രസവിക്കുന്ന കുട്ടിയെ അവരിൽ നിന്ന് തട്ടിയെടുത്ത് ചാവേറുകളാക്കുകയും ചെയ്യുന്നതിനെ പറ്റിയാണ് . നിങ്ങൾ ഇതിനെ രാഷ്ട്രീയ അജണ്ടയും പ്രചാരണവും എന്ന് വിളിച്ച് വിഷയം വഴിതിരിച്ചുവിടുകയും നിസ്സാരമാക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ സിനിമ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ളതാണ്. അതിനാൽ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും ജാതിയിലും പെട്ട പെൺകുട്ടികളെ ബോധവൽക്കരിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോഴും കുപ്രചരണം നടത്തുന്ന ചുരുക്കം ചിലർ സിനിമ കാണുമ്പോൾ എല്ലാ വസ്തുതകളും, മാറ്റുമെന്ന് ഞാൻ കരുതുന്നു.നിത്യവും സ്തോത്രങ്ങൾ കേട്ടുണരുന്ന ശീലമുള്ള ഹിന്ദു പെൺകുട്ടിയാണ് ഞാൻ, എന്റെ അമ്മയും അമ്മൂമ്മയും മലയാളികളാണ് ” ആദ ശർമ്മ പറഞ്ഞു.















