മലപ്പുറം: കേടായ ഫോൺ നന്നാക്കിക്കൊടുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് പരാതി നൽകിയ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിച്ചു. പരാതിയെ തുടർന്ന് നഷ്ടപരിഹാരമായി പുതിയ ഫോണും 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ട് ജില്ല ഉപഭോക്തൃ കമ്മീഷൻ. പുതിയ ഫോൺ നൽകണമെന്ന് ഫോൺ കമ്പനിയ്ക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. നഷ്ടപരിഹാരവും ചെലവും നൽകാൻ കമ്പനിയ്ക്ക് പുറമേ അവരുടെ കോഴിക്കോട് പുതിയറയിലെ സർവീസ് സെന്ററിനോടും ഫോൺ വിറ്റ സ്ഥാപനത്തോടുമാണ് നിർദേശിച്ചിരിക്കുന്നത്. ചേലമ്പ്ര കിളിയങ്ങാട്ട് വീട്ടിൽ പിഎൻ നിസാമുദ്ദീൻ നൽകിയ പരാതിയിന്മേലാണ് വിധി.
ലോക്ഡൗൺ കാലത്തെ മക്കളുടെ ഓൺലൈൻ പഠനത്തിനായാണ് നിസാമുദ്ദീൻ ഫോൺ വാങ്ങിയത്. രാമനാട്ടുകരയിലെ സ്ഥാപനത്തിൽ നിന്ന് 2020-ൽ ആണ് 12,000 രൂപ വിലയുള്ള ഫോൺ വാങ്ങുന്നത്. ഫോണിന് സംഭവിക്കുന്ന എന്ത് പ്രശ്നവും പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് 1,350 രൂപ ഇൻഷുറൻസ് തുകയും ഈടാക്കിയിരുന്നു. മൂന്ന് മാസമായപ്പോൾ ഫോൺ കേടായി. ഫോൺ നന്നാക്കുന്നതിനായി രാമനാട്ടുകരയിലെ സ്ഥാപനത്തിൽ എത്തിയപ്പോൾ ബിൽ തിരികെ നൽകുകയും പകരം ജോബ് ഷീറ്റ് നൽകുകയും ചെയ്തു. പെട്ടെന്ന് ശരിയാക്കി കിട്ടുന്നതിനായി കമ്പനിയുടെ സർവീസ് സെന്ററിലെത്തിക്കാനും നിർദേശിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ നന്നാക്കി നൽകാമെന്നും അല്ലെങ്കിൽ പുതിയ ഫോൺ നൽകാമെന്നുമാണ് സർവീസ് സെന്ററിൽ നിന്നറിയിച്ചത്. എന്നാൽ സമയപരിധി നൽകിയിട്ടും ഫോൺ നന്നാക്കി നൽകിയില്ല. ഇതേ തുടർന്ന് നൽകിയ ഇമെയിൽ പരാതികൾക്കും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നിസാമുദ്ദീൻ ജില്ല ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
Comments