പാലക്കാട് : ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് ഇനിമുതൽ ക്രിമിനൽ കുറ്റം. പ്രതികൾക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റങ്ങൾ നേരിൽ കാണുന്ന പൊതുജനങ്ങൾക്കും കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം.
ട്രെയിനുകൾക്ക് നേരെയുള്ള കല്ലെറിയലുകളിൽ ഇരകളാകുന്നത് നിരപരാധികളായ യാത്രക്കാരാണ്. ഇക്കാര്യം കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ തീരുമാനം. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ആക്ടിലെ പരമാവധി ശിക്ഷയ്‌ക്കുള്ള വകുപ്പുകൾ അനുസരിച്ചായിരിക്കും തീരുമാനം.
കേരളത്തിൽ പാലക്കാട് ഡിവിഷനിൽ ഒരു മാസത്തിൽ ശരാശരി മൂന്ന് കേസാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാറുള്ളത്. സ്‌കൂളുകളും കോളേജുകളും ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പൊതുജന പങ്കാളിത്തത്തിനായി ആർപിഎഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും പ്രചാരണങ്ങളും സംഘടിപ്പിക്കും.
ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിനുള്ള കൺട്രോൾ റൂം നമ്പർ: 8138913773 (ആർപിഎഫ് കൺട്രോൾ റൂം), 139 (റെയിൽവേ മദാദ്).
Comments