ലണ്ടൻ: ഏഴ് പതിറ്റാണ്ടിന് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങിന് സാക്ഷിയാകാനൊരുങ്ങി ബ്രിട്ടൺ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് മൂന്നാമൻ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസമേറും. ക്ഷണിക്കപ്പെട്ട രണ്ടായിരത്തോളം അതിഥികളാണ് ചടങ്ങിനെത്തുക. ഭാരതീയർക്കും പ്രത്യേക ക്ഷണമുണ്ട്.
പതിറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന പട്ടാഭിഷേകത്തിന് സാക്ഷിയാകാൻ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക തലത്തില് രണ്ട് പേരാണ് ഉണ്ടാവുക. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും നടി സോനം കപൂറും ചടങ്ങിന് സാക്ഷിയാകും. രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഉപരാഷ്ട്രപതി പങ്കെടുക്കുന്നത്. ഭാര്യ സുദേശ് ധൻഖറിനൊപ്പമാണ് ഉപരാഷ്ട്രപതി ലണ്ടനിലെത്തിയത്. കോമൺവെൽത്ത് വെർച്വൽ കോയറിൽ സോനം കപൂർ പരിപാടി അവതരിപ്പിക്കും.
മുംബൈയിൽ നിന്നുള്ള ഡബ്ബാവാലകളും ചടങ്ങിന്റെ ഭാഗമാകും. സാഹോദര്യത്തെ പ്രതിനിധീകരിച്ചാകും ഇവരെത്തുന്നത്. വിശേഷവേളയിൽ വാർക്കാരി സമൂഹം നിർമ്മിച്ച പുണെരി തലപ്പാവും ഷാളും സമ്മാനിക്കും. ഭക്ഷണം ഡെലിവറി ചെയ്യുന്നവരാണ് ഡബ്ബാവാലകൾ എന്നറിയപ്പെടുന്നത്. 2003-ൽ ചാൾസ് രാജകുമാരന്റെ ഇന്ത്യൻ സന്ദർശനവേളയിൽ മുംബൈയിലെ ഡബ്ബാവാലകളെ സന്ദർശിച്ചിരുന്നു. രാജാവിന്റെ ജീവകാരുണ്യസംരംഭങ്ങളിലെ ഇന്ത്യൻ പ്രവർത്തകർക്കും പ്രത്യേക ക്ഷണമുണ്ട്.
പൂനെ സ്വദേശിയായ 37-കാരൻ സൗരഭ് ഫഡ്കെയ്ക്ക് ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. പ്രിൻസ് ഫൗണ്ടേഷൻ സ്കൂൾ ഓഫ് ട്രഡീഷണൽ ആർട്സ്, ചാൾസ് രാജാവിന്റെ ഫൗണ്ടേഷന്റെ ബിൽഡിംഗ് ക്രാഫ്റ്റ് പ്രോഗ്രാമിൽ നിന്നും ബിരുദം നേടിയ ആളാണ് സൗരഭ്. ഡൽഹി സ്വദേശിയായ 33-കാരി ഗൾഫ്ഷായും ചടങ്ങിനെത്തും. പ്രിൻസ് ട്രസ്റ്റ് ഗ്ലോബൽ അവാർഡിന് അർഹയായ വനിതയാണ് ഇവർ. കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഗൾഫ്ഷാ.ബക്കിംഗ്ഹാം കൊട്ടാരത്തിലെ വിവിധ നിർമ്മാണ പ്രോജക്റ്റുകൾക്ക് എസ്റ്റിമേറ്റ് നൽകുന്നത് ഗൾഫ്ഷായുടെ നേതൃത്വത്തിലുള്ള കൺസൾട്ടൻസിയാണ്. കാനഡയിലെ ഇന്ത്യൻ വംശജനായ ജയ് പട്ടേലും അതിഥി പട്ടികയിലുണ്ട്. പ്രിൻസ് ട്രസ്റ്റ് കാനഡയുടെ യൂത്ത് എംപ്ലോയ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയ വ്യക്തിയാണ് പട്ടേൽ. ടൊറന്റോയിലെ ഐക്കണിക് സിഎൻ ടവറിൽ ഷെഫായി ജോലി ചെയ്യുകയാണ് അദ്ദേഹം ഇപ്പോൾ.
Westminster Abbey is ready for the #Coronation of King Charles III and Queen Camilla. pic.twitter.com/LfS3wJBK4k
— The Royal Family (@RoyalFamily) May 5, 2023
ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്, കിരീടധാരണ ചടങ്ങിൽ കൊളോസിയൻസ് എന്ന ബൈബിൾ പുസ്തകത്തിൽ നിന്ന് പാരായണം ചെയ്യും. അദ്ദേഹവും ഭാര്യ അക്ഷതാ മൂർത്തിയും പതാകയേന്തുന്നവരുടെ ഘോഷയാത്ര നയിക്കും. സേവനം എന്ന പ്രമേയത്തിലാണ് ചടങ്ങ് മുന്നോട്ട് പോകുന്നത്. ജെയ്ൻ, മുസ്ലീം, സിഖ്, ജൂത മതം എന്നിവയിലെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരാകുമെന്ന് ചർച്ച് പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.
84-കാരനായ നരേന്ദ്ര ബാബുഭായ് പട്ടേൽ എന്നയാളാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇദ്ദേഹം പരമാധികാര മോതിരം ചാൾസ് രാജാവിന് നൽകും. സിഖ് വിഭാഗത്തെ പ്രതിനിധീകരിച്ച് ലോർഡ് ഇന്ദ്രജിത്ത് സിംഗ് കിരീടധാരണത്തിനുള്ള ഗ്ലാവ് ചാൾസിന് സമ്മാനിക്കും. മുസ്ലീംവിഭാഗത്തെ പ്രതിനിധീകരിച്ച് എത്തുന്നത് ലോർഡ് സെയ്ദ് കമാൽ ആണ്. ഇദ്ദേഹം ചാൾസ് രാജാവിന് ബ്രേസ്ലൈറ്റ്സ് സമ്മാനിക്കും.
Comments