തൃശൂർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ദർശനമെന്നാൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കേ നടയിൽ പ്രധാന വഴിപാടായ തുലാഭാരത്തിന് ശേഷം മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മൃതിസംഗമത്തിലും അദ്ദേഹം പങ്കെടുത്തു.
വൈകിട്ട് നാലു മണിയോടെ ഗുരുവായൂരിലെത്തിയ ഗവർണറെ ദേവസ്വം ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് 4.30 ഓടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി അദ്ദേഹം ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തുലാഭാരമായിരുന്നു പിന്നീട്. ഗുരുവായൂരപ്പന്റെ പ്രധാന വിഭവമായ കദളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്.
ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വൻ സുരക്ഷയും പോലീസ് ഏർപ്പെടുത്തിയിരുന്നു. ക്ഷേത്ര ദർശനം അനുഭവിച്ച് അറിയേണ്ടതാണെന്നും വാക്കാൽ വിശദീകരിക്കുന്നതിന് അപ്പുറമാണെന്നും ദർശനം കഴിഞ്ഞ് മടങ്ങവെ അദ്ദേഹം പറഞ്ഞു.
തുടർന്ന് മാടമ്പ് കുഞ്ഞിക്കുട്ടൻ സുഹൃത് സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതി പർവ്വത്തിൽ അദ്ദേഹം മുഖ്യാഥിതിയായി. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ വടക്കുംപാട്ട് നാരായണൻ സ്മൃതി പ്രഭാഷണം നടത്തി. ചടങ്ങിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക സംസ്‌കൃതി പുരസ്‌കാര സമർപ്പണവും നടന്നു. ഇത്തവണ പുരസ്‌കാരത്തിന് അർഹനായത് എഴുത്തുകാരനും ചിന്തകനുമായ സി. രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്റെ ഗീതാ ദർശനം എന്ന കൃതിക്കാണ് പുരസ്‌കാരം നൽകിയത്.
Comments