തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം. വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേയ്‌ക്കാണ് നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യത്തിനുമായി ജലമെടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണ സമയത്ത് ചില വഴിപാടുകളുടെ അളവ് കുറയ്‌ക്കും. വെള്ള നിവേദ്യം, നെയ് പായസം, പാൽപ്പായസം എന്നിവ തയ്യാറാക്കാൻ വെള്ളമെടുക്കുന്നത് മണിക്കിണറിൽ നിന്നാണ്.
അടുത്തിടെ വെള്ളത്തിന് നിറമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നവീകരിക്കുന്നത്. നേരത്തെ 2014-ൽ മണിക്കിണർ ചെളി കോരി വൃത്തിയാക്കിയിരുന്നു. ഇപ്രാവശ്യവും ചെളി കോരി നെല്ലിപ്പടി നവീകരിക്കും. കരിങ്കല്ല് കൊണ്ട് കെട്ടിയ കിണറിസ്# കളിമൺ റിംഗുകൾ സ്ഥാപിക്കും. ഇടയിൽ പുഴ മണൽ, ചെറിയ മെറ്റൽ, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്‌ക്കും.
നാലമ്പലത്തിനകത്തെ മഴവെള്ളം ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചുവിടും. നാലമ്പലത്തിലെ ഓവുകൾക്ക് പകരം പൈപ്പും സ്ഥാപിക്കും. 30 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വഴിപാടായി നടത്തുന്നത് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ എൻജിനീയർ ശ്രീനിവാസന്റെ മേൽനോട്ടത്തിലാണ് നവീകരണം.
Comments