തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ 8 വർഷങ്ങൾക്ക് ശേഷം വീണ്ടും വറ്റിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മണിക്കിണർ ശുചിയാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചിരിക്കുകയാണ്. മണിക്കിണർ അനുബന്ധ പ്രവൃത്തികൾ നടക്കുന്ന രണ്ടാഴ്ച സമയമാണ് നിയന്ത്രണമുണ്ടാവുക. ദർശനത്തിനും പ്രസാദ വിതരണത്തിനും നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന.
നേരത്തെ മണിക്കിണർ വറ്റിച്ചത് ടിവി ചന്ദ്രമോഹൻ ചെയർമാനായുള്ള ഭരണസമിതിയുടെ കാലത്താണ്. 2014ലായിരുന്നു സംഭവം. കിണർ വൃത്തിയാക്കുന്നതിനിടെ വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ ഗുരുവായൂരപ്പന്റെ തിരുവാഭരണങ്ങൾ ലഭിച്ചുവെന്നത് വാർത്തകളിൽ ഏറെ ഇടംപിടിക്കുകയും ചെയ്തു. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1985ൽ മോഷണം പോയ ഭഗവാന്റെ തിരുവാഭരണത്തിന്റെ ഭാഗങ്ങളായിരുന്നു കിണറ്റിൽ നിന്ന് ലഭിച്ചത്.
കരുണാകരൻ സർക്കാരിന്റെ കാലത്തുണ്ടായ മോഷണം കേരള രാഷ്‌ട്രീയത്തിൽ വിവാദമായ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മുൻ മേൽശാന്തിയെയും മക്കളെയും നുണപരിശോധനയ്‌ക്ക് പോലും വിധേയമാക്കിയ സംഭവത്തിന് ശേഷം പലവിധത്തിലുള്ള ഊഹാപോഹങ്ങളും ഉയർന്നുവന്നു. പിന്നീട് കാലക്രമേണ വിവാദങ്ങൾ കെട്ടടങ്ങി.
എന്നാലിപ്പോഴും ദശാബ്ദങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തിരുവാഭരണം പൂർണമായും തിരികെ ലഭിച്ചിട്ടില്ല. 60 ഗ്രാം തൂക്കമുള്ള 24 നീലക്കല്ലുകൾ പതിച്ച നാഗപടത്താലി മാത്രമാണ് കഴിഞ്ഞ തവണ മണിക്കിണർ വൃത്തിയാക്കിയപ്പോൾ കണ്ടെത്തിയത്. പണ്ട് നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളിലൊന്നായിരുന്നു ഇത്. മോഷണം പോയതിലുള്ള മറ്റ് രണ്ട് തിരുവാഭരണങ്ങൾ എവിടെയെന്നത് ഇന്നും അജ്ഞാതമാണ്.
Comments