ഇസ്ലാമാബാദ്: പാക്കിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻ കലാപം. അറസ്റ്റിനെ തുടർന്ന് ഇമ്രാൻ അനുകൂലികൾ സർക്കാർ ഓഫീസുകൾക്ക് തീയിട്ടു. തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ചാണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്. അഴിമതിക്കേസിൽ ഹാജരായ ഇമ്രാനെ അർദ്ധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് കലാപാനുകൂലികൾ തീയിട്ടു. പാക് എയർഫോഴ്സ് മെമ്മോറിയൽ ഇവർ തകർത്തു. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രത്തിലേയ്ക്ക് എത്തിയ കലാപാനുകൂലികൾ ലഹോറിലെ സൈനിക ഉദ്യോഗസ്ഥരുടെ വീടുകൾക്ക് നേരേയും ആക്രമണം അഴിച്ചുവിട്ടു. സൈനിക കേന്ദ്രങ്ങൾ കൊള്ളയടിക്കുകയും പൊലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പാകിസ്താനിൽ സമാനതകളില്ലാത്ത പ്രതിസന്ധിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വലിയ ക്രമസമാധാന പ്രശ്നമാണ് പാകിസ്താൻ നിലവിൽ അഭിമുഖികരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത ഇമ്രാനെ റേയ്ഞ്ചേഴ്സ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ക്രൂരമായി മർദ്ദിച്ചെന്നും തെഹ്രികെ ഇൻസാഫ് പാർട്ടി നേതാക്കൾ ആരോപിച്ചു. ഇതേ തുടർന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തു. ഈ പ്രതിഷേധമാണ് പാകിസ്താനിൽ വലിയ കലാപത്തിന് വഴിവെച്ചത്. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ തന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഇമ്രാനെ എത്രയും വേഗം വിട്ടയ്ക്കണമെന്നാണ് തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ ആവശ്യം. ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലും ശക്തമാണ്. പ്രതിഷേധങ്ങളെ തുടർന്ന് ആദ്യഘട്ടത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയതെന്ന് അധികൃതർ അറിയിച്ചു. നിരവധി അക്രമസംഭവങ്ങളാണ് പാകിസ്താനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചതും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും തുടങ്ങി നിരവധി കേസുകളാണ് ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇന്നലെ ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എന്നാൽ നുണകൊണ്ട് കെട്ടിപൊക്കിയ രാഷ്ട്രീയമാണ് ഇമ്രാന്റെതേന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിമർശിച്ചു.
പാക്കിസ്താനിലെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. പാകിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് മറയായി ഇന്ത്യൻ അതിർത്തിയിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം.
Comments