ഛണ്ഡിഗഢ്: പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് തിരിച്ചടി. അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു. അവിനാഷ് ജോളിയോടൊപ്പം നൂറുക്കണക്കിന് പ്രവർത്തകരാണ് ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ സെക്രട്ടറി നരീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവച്ച് ബിജെപിയുടെ അംഗത്വം സ്വീകരിക്കുന്നതിലൂടെ ബിജെപിയുടെ ആത്മവിശ്വാസം കൂടുതൽ ദൃഢമാവുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ നടനും അവതാരകനുമായ ശങ്കർ സുമനും മുൻ കോൺഗ്രസ് നേതാവ് രാധിക ഖേരയും ബിജെപിയിൽ ചേർന്നിരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുക്കുന്നതിനെയാണ് ആംആദ്മിയെ വെട്ടിലാക്കി അവിനാഷ് ജോളിയും നൂറോളം പ്രവർത്തകരും ബിജെപിയിലെത്തിയത്. പഞ്ചാബിൽ 13 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ ആരംഭിച്ചത്.