കൊല്ലം: കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഡോക്ടർ വന്ദന ദാസ് മരിച്ചത്. വികാരാധീനനായാണ് ഗവർണർ സംഭവത്തിൽ പ്രതികരിച്ചത്. ഇനിയൊരു അച്ഛനും അമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു ഗവർണർ.
മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോർജ്, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവരും കിംസിലെത്തിയിരുന്നു. മരിച്ച വന്ദനയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിയിൽ വന്ദനയുടെ മാതാപിതാക്കളെ മന്ത്രിമാർ ആശ്വസിപ്പിച്ചു.
വന്ദനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റമോർട്ടത്തിന് ശേഷം അൽപനേരം മോർച്ചറിയ്‌ക്ക് മുൻപിൽ പൊതുദർശനത്തിന് വെയ്‌ക്കും. തുടർന്ന് വന്ദന പഠിച്ചിരുന്ന കൊല്ലം അസീസിയ മെഡിക്കൽ കോളേജിലേക്ക് മൃതദേഹമെത്തിക്കും. നാളെ പത്തരയ്‌ക്കാകും വന്ദനയുടെ സംസ്‌കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments