പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. മുൻ എംഎൽഎ പികെ ശശിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഏരിയ കമ്മിറ്റി ഓഫീസിനു മുൻപിലാണ് ഡിവൈഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫ്രാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും തമ്മിൽ നടന്ന വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോ.സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചു. ഇതിനെതിരെ ഷാനിഫ് ഡിവൈഎഫ്ഐ നേതാക്കൾക്ക് എതിരെയും സിപിഐ ഏരിയ സെക്രട്ടറിക്ക് എതിരെയും പ്രതിഷേധിച്ചതാണ് സംഘട്ടത്തിനിടയാക്കിയത്.
വിഷയത്തിൽ സിപിഎമ്മോ ഡിവൈഎഫ്ഐയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments