എറണാകുളം: മലയാള സിനിമയിലേക്കുള്ള വിദേശത്ത് നിന്നുള്ള പണം ഒഴുക്കിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ നിരീക്ഷിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു. കടുവ, ജനഗണമന, ഉസ്താദ് ഹോട്ടൽ തുടങ്ങീ സിനിമകളുടെ നിർമ്മാതാവാണ് ലിസ്റ്റൻ സ്റ്റീഫൻ.
നാല് നിർമ്മാതാക്കളെ കൂടി ഇഡി വൈകാതെ ചോദ്യംചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ ഒരു പ്രമുഖ നടനായ നിർമ്മാതാവ് 25 കോടിരൂപ പിഴയൊടുക്കി എന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് മൂന്ന് നിർമ്മാതാക്കളോടും ചോദ്യം ചെയ്യലിനായി ഹാജരാകൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
വിദേശത്ത് നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളുടെ ഇതിവൃത്തം പരിശോധിക്കാൻ ഇന്റലിജൻസ് ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമകൾ ഉപയോഗിച്ച് രാഷ്‌ട്രവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോയെന്നും മറ്റ് പ്രൊപ്പഗണ്ടകൾ നടപ്പാൻ ശ്രമിക്കുന്നുണ്ടോയെന്നും അന്വേഷിക്കാനും നിർദ്ദേശമുണ്ട്. വിദേശത്ത് നിന്നും ഇവർക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.
നിരീക്ഷണത്തിലുള്ള നിർമ്മാതാക്കളുടെ സിനിമകളുടെ ലൊക്കേഷനുകളിലാണ് ലഹരി ഉപയോഗം വ്യാപകമായി നടക്കുന്നതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ഇക്കാര്യത്തിലും അന്വേഷണം നടത്തും.
Comments