ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് താത്കാലിക ആശ്വാസമേകി പാക് സുപ്രീം കോടതി. പിടിഐ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടി കോടതി അസാധുവാക്കി. നിയമവിരുദ്ധമായാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കിയതോടെ പാകിസ്താൻ തെഹ്‌രീകെ-ഇൻസാഫ് അദ്ധ്യക്ഷനെ പോലീസ് വെറുതെവിട്ടു. ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്നും തന്നെ പോലീസുകാർ തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തതെന്നും വടികൊണ്ട് അടിച്ചുവെന്നുമാണ് ഇമ്രാൻ കോടതിയിൽ അറിയിച്ചത്. സംഭവിച്ചത് എന്തുതന്നെയായാലും അത് ഇമ്രാനോട് നീതിപുലർത്തുന്നതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പാകിസ്താൻ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് രാജ്യം മുഴുവൻ കലാപഭൂമിയായ സാഹചര്യത്തിൽ 15 വാഹനങ്ങളുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലായിരുന്നു ഇമ്രാനെ സുപ്രീംകോടതിയിലെത്തിച്ചത്. മെയ് ഒന്നിന് റാവൽപിണ്ടിയിൽ വച്ച് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആയിരുന്നു ഇമ്രാൻ ഖാന് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അൽ-ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. തുടർന്ന് ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്നും പാകിസ്താനി റേഞ്ചേഴ്‌സ് ഇമ്രാനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാക് മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യുന്നത് നിയമപരമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാളെ (വെള്ളിയാഴ്ച) ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകണമെന്നാണ് ഇമ്രാൻ ഖാന് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദേശം.
Comments